Thursday, March 17, 2011

ഭീതി കൂടുതല്‍ ജപ്പാനല്ല, ഇന്ത്യയ്ക്ക്‌

ഭീതി കൂടുതല്‍ ജപ്പാനല്ല, ഇന്ത്യയ്ക്ക്‌
Posted on: 16 Mar 2011

ടോക്കിയോവില്‍ നിന്ന് എ.പി.എസ് മണി എഴുതുന്നു





മാര്‍ച്ച് 16, 2011

ജപ്പാനെ പിടിച്ചുകുലുക്കിയ ഭൂകമ്പമുണ്ടായിട്ട് ഇന്ന് ആറാം ദിവസം. ഞാന്‍ നേരത്തെ പറഞ്ഞപോലെ, ഭൂകമ്പത്തെയും സുനാമിയേയും തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ധൃതഗതിയില്‍ നടക്കുന്നു. ആണവ വികിരണം ഉണ്ടായേക്കാമെന്ന ഭയം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ജപ്പാനെയോ മറ്റു ലോകരാഷ്ട്രങ്ങളെയോ അല്ല, ഇന്ത്യയെ ആണ്.

ഇക്കാര്യത്തില്‍ ഇന്ത്യയിലെ ഭരണമുന്നണിയിലെ ഘടകകക്ഷികള്‍ രാഷ്ട്രീയ മുതലെടുപ്പിനായി സമ്മര്‍ദ്ദം ചെലുത്തുകയാണെന്നാണ് എന്റെ പക്ഷം. ഈ തന്ത്രത്തെക്കുറിച്ച് പല വ്യത്യസ്തമായ കഥകളും കേട്ടു. നിര്‍ഭാഗ്യമെന്നു പറയട്ടെ, വികിരണത്തെക്കുറിച്ചുള്ള പൊരുത്തമില്ലാത്ത റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ പടച്ചുവിടുന്നത് ജപ്പാനിലെ ഇന്ത്യാക്കാരെ വളരെയധികം ഉത്കണ്ഠപ്പെടുത്തുന്നുണ്ട്. ജപ്പാനീസ് ഭാഷ തീരെ വശമില്ലാത്ത പല റിപ്പോര്‍ട്ടര്‍മാരെയും അയച്ച് ഈ പ്രശ്‌നങ്ങളെക്കുറിച്ച് പരിജ്ഞാനമില്ലാത്തവരുമായുള്ള അഭിമുഖങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ടെന്നുള്ള പരാതികളുമുണ്ട്. അത് അപലപനീയമാണ്.

ഫുകുഷിമ ആണവനിലയത്തിലുണ്ടായ സംഭവവികാസങ്ങളെ അന്താരാഷ്ട്ര ശാസ്ത്രസമൂഹം എങ്ങനെയാണ് കാണുന്നത് എന്നതിന് ഉദാഹരണമായി ടോക്യോയിലെ ബ്രീട്ടീഷ് എംബസിയുമായി യു.കെയിലെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സര്‍ ജോണ്‍ ബെഡ്ഡിംഗ്ടണ്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

'നിസ്സംശയം പ്രസ്താവിക്കട്ടെ, ഫുകുഷിമ ആണവനിലയത്തിലുണ്ടായ/ ഉണ്ടായിക്കൊണ്ടിരിക്കുന്ന വികിരണം മൂലം വലിയ പ്രത്യാഘാതങ്ങളുണ്ടാകില്ല. ആണവനിലയത്തിന് ചുറ്റുമുള്ള 30 കിലോമീറ്ററിനുള്ളില്‍ മാത്രമാണ് അപകടമേഖല. അവിടെ നിന്നും ഇതിനോടകം തന്നെ ജനങ്ങളെ ഒഴിപ്പിച്ചുവെന്നത് ആശ്വാസകരമാണ്. ഒന്നും രണ്ടും റിയാക്ടറുകളുമായി ബന്ധപ്പെട്ട് അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് മാത്രമേ അവിടേക്ക് കര്‍ശന ഉപാധികളോടെ പ്രവേശനം അനുവദിച്ചിട്ടുള്ളൂ.

ചെര്‍ണോബില്‍ ദുരന്തവും ഫുകുഷിമ വികിരണവും തമ്മില്‍ ഒരു വിധത്തിലും താരതമ്യം ചെയ്യാന്‍ സാധിക്കില്ല. ചെര്‍ണോബില്ലില്‍ ആണവ സ്‌ഫോടനമുണ്ടായപ്പോള്‍ വായുവില്‍ 30,000 അടി ഉയരത്തിലേക്കാണ് റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങള്‍ വ്യാപിച്ചത്. പുകപടലമായും നീരാവിയായും വികിരണസാധ്യതയുള്ള പദാര്‍ഥങ്ങള്‍ നേരെ പുറന്തള്ളപ്പെടുകയായിരുന്നു. ഫുകുഷിമയിലെ വികിരണ വ്യാപനത്തിന്റെ പരമാവധി ദൂരം 500 മീറ്റര്‍ മാത്രമാണ്. 1,000 അടിയോ അതിലധികമോ വ്യാപിച്ചാല്‍ മാത്രമേ അത് മനുഷ്യരില്‍ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴിതെളിക്കൂ. ഇത് സ്ഥിരീകരിച്ചത് യു.കെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഹിലാരി വാല്‍ക്കറാണ്.

റിയാക്ടറുകള്‍ തണുപ്പിക്കുക എന്ന ശ്രമകരമായ ജോലി വളരെ പ്രശംസനീയമായ വിധത്തിലാണ് ജപ്പാനീസ് വിദഗ്ധര്‍ നിര്‍വഹിക്കുന്നത്. ഓരോ ഷിഫ്റ്റിന് ശേഷവും ഇവരെ സമ്പൂര്‍ണ ശുദ്ധീകരണത്തിന് വിധേയരാക്കുന്നുണ്ട്. അന്തര്‍ദ്ദേശീയ വിദഗ്ധര്‍ ഉള്‍പ്പടെയുള്ള ഉന്നതസംഘമാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം മേല്‍നോട്ടം വഹിക്കുന്നത്.'

ഇനി മറ്റൊരു കാര്യം പറയട്ടെ. രക്ഷിതാക്കളുടെ ഉത്കണ്ഠകള്‍ ലഘൂകരിക്കുന്നതിനായി ടോക്യോയിലെ ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ക്ക് അവധികൊടുത്തു. ടോക്യോയിലുള്ള മൊത്തം സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന്റെ രണ്ടു ശതമാനം പോലും ഈ സ്‌കൂളുകളില്‍ പഠിക്കുന്നില്ല. അതേസമയം, എല്ലാ ജപ്പാനീസ് സ്‌കൂളുകളും സാധാരണ നിലയില്‍ എല്ലാ ദിവസവും മുഴുവന്‍ സമയവും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.

ജപ്പാന്‍ അധികൃതര്‍ പൊതുജനങ്ങളെ ശാന്തരാക്കാനുള്ള മുഴുവന്‍ സമയ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയാണ്. അത് വളരെയധികം പ്രയോജനം ചെയ്തിട്ടുണ്ട്. ഞാന്‍ നിരവധി ശാസ്ത്രജ്ഞരുമായും വിദഗ്ധരുമായും വിശദമായി നിലവിലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു. അവരെല്ലാം തന്നെ വളരെയധികം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

ഇന്ത്യന്‍ എംബസി ഇവിടെയുള്ള ഇന്ത്യാക്കാരെ സഹായിക്കുന്നതിനായി മുന്‍പന്തിയില്‍ തന്നെയുണ്ട്. ഇന്ത്യാക്കാരില്‍ പലരും കുടുംബവുമായി ഇന്ത്യയിലേക്ക് അവധിക്കാലം ചെലവഴിക്കാനായി യാത്രതിരിച്ചിട്ടുണ്ട് എന്ന കാര്യവും ഞാന്‍ ഇവിടെ സൂചിപ്പിക്കട്ടെ. അത് ഭീതിമൂലമല്ല.

ജപ്പാന്‍ സാധാരണ നിലയിലേക്ക് കുറഞ്ഞ ദിവസത്തിനുള്ളില്‍ തിരിച്ചു വരുമെന്ന പൂര്‍ണ വിശ്വാസത്തോടെ ഞാന്‍ അവര്‍ക്കായുള്ള പ്രാര്‍ത്ഥന തുടരുന്നു

0 അഭിപ്രായ(ങ്ങള്‍) :

Post a Comment