ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Thursday, March 08, 2012

നോക്കിയ 808 പ്യുവര്‍വ്യൂ - 41 മെഗാപിക്‌സല്‍ ക്യാമറയുള്ള സ്മാര്‍ട്ട്‌ഫോണ്‍




ഒരു സ്മാര്‍ട്ട്‌ഫോണില്‍ എത്ര മെഗാപിക്‌സല്‍ ക്യാമറ വേണം. എത്രയെന്ന് വേണമെങ്കിലും നിങ്ങള്‍ പറഞ്ഞോളൂ...അത്തരം എല്ലാ കണക്കുകൂട്ടലും തെറ്റിക്കും നോക്കിയയുടെ പുതിയ ഫോണായ 808 പ്യുവര്‍വ്യൂ. ബാഴ്‌സലോണയിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ (MWC 2012) ഏവരെയും അമ്പരപ്പിച്ചുകൊണ്ട് അവതരിപ്പിച്ച ഈ സ്മാര്‍ട്ട്‌ഫോണിലേത് 41 മെഗാപിക്‌സല്‍ ക്യാമറയാണ്!

മൊബൈല്‍ ഇമേജിങ് ഉപകരണങ്ങളുടെ കാര്യത്തില്‍ പുതിയൊരു 'വ്യവസായ നിലവാരം' നിശ്ചയിക്കാന്‍ പോന്നതാകും നോക്കിയ 808 പ്യുവര്‍വ്യൂ (Nokia 808 PureView) എന്ന് കമ്പനി അവകാശപ്പെടുന്നു. പ്രസിദ്ധമായ 'കാള്‍ സീസ്' (Carl Zeiss) കമ്പനിയാണ് നോക്കിയ ഫോണിനുള്ള 41 മെഗാപിക്‌സല്‍ സെന്‍സര്‍ രൂപപ്പെടുത്തിയിരിക്കുന്നത്.

'പ്യുവര്‍വ്യൂ ഫോണി'ലെ ക്യാമറ 41 മെഗാപിക്‌സല്‍ ആണെന്ന് കേള്‍ക്കുമ്പോള്‍, പരസ്യബോര്‍ഡുകളുടെ വലിപ്പമുള്ള ചിത്രങ്ങളേ എടുക്കാനാകൂ എന്ന് കരുതരുത്. എത്ര വലിപ്പത്തിലുള്ള ചിത്രം വേണമെന്ന് ഉപയോക്താവിന് നിശ്ചയിക്കാം- 2 മെഗാപിക്‌സല്‍, 3 മെഗാപിക്‌സല്‍, 5 മെഗാപിക്‌സല്‍, 8 മെഗാപിക്‌സല്‍, അല്ലെങ്കില്‍ ഏറ്റവും ഉയര്‍ന്ന റസല്യൂഷന്‍ എന്നിങ്ങനെ.

'ശരിയായ ഒരു പിക്‌സലി'ന്റെ പരിധിക്കുള്ളിലേക്ക് ഏഴ് പിക്‌സലുകള്‍ വരെ സന്നിവേശിപ്പിച്ച് ചിത്രത്തിന്റെ മിഴിവും ഗുണമേന്‍മയും വര്‍ധിപ്പിക്കാനുള്ള സങ്കേതമാണ് പ്യുവര്‍വ്യൂ ഫോണിലുള്ളത്. വര്‍ഷങ്ങളുടെ ഗവേഷണഫലമായാണ് പ്യുവര്‍വ്യൂ ദൃശ്യസങ്കേതം രൂപപ്പെടുത്തിയതെന്ന് നോക്കിയ അവകാശപ്പെടുന്നു. ചിത്രങ്ങളുടെ ഗുണമേന്‍മ, സൂം ചെയ്യുമ്പോഴും ചിത്രത്തിന്റെ മിഴിവ് നഷ്ടമാകാതിരിക്കല്‍, മങ്ങിയ വെളിച്ചത്തിലും മെച്ചപ്പെട്ട ചിത്രങ്ങള്‍ പകര്‍ത്താനുള്ള സാധ്യതയൊക്കെ ഈ സങ്കേതം മുന്നോട്ടുവെയ്ക്കുന്നു.

ഫോട്ടോകള്‍ മാത്രമല്ല, വീഡിയോ പിടിക്കാനും ഈ സ്മാര്‍ട്ട്‌ഫോണ്‍ സഹായിക്കും. ഉന്നത റസല്യൂഷനില്‍ 1080പി വീഡിയോ ഇതില്‍ സാധ്യമാകും.


സൂപ്പര്‍ഫോണ്‍ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഈ ഫോണിന്റെ പ്ലാറ്റ്‌ഫോം പക്ഷേ നോക്കിയയുടെ സിമ്പിയന്‍ ബെല്‍ (Symbian Belle) ആണെന്നത് പലരും നെറ്റി ചുളിക്കാന്‍ ഇടയാക്കിയിരിക്കുന്നു. വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോം എങ്കിലുമാകേണ്ടതായിരുന്നു എന്നാണ് പലരുടെയും അഭിപ്രായം.

കാരണം, നോക്കിയ ഉപേക്ഷിക്കാന്‍ തീരുമാനിച്ച പഴഞ്ചന്‍ മൊബൈല്‍ പ്ലാറ്റ്‌ഫോം ആണ് സിമ്പിയന്‍. പകരം മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് ഫോണ്‍ ഒഎസിലാകും നോക്കിയയുടെ ഭാവിയെന്ന് കമ്പനി തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ആ സ്ഥിതിക്ക് ഇങ്ങനെയൊരു സൂപ്പര്‍ഫോണ്‍ സിമ്പിയന്‍ ബെല്‍ പ്ലാറ്റ്‌ഫോമില്‍ വേണ്ടിയിരുന്നോ എന്നാണ് ചോദ്യം.

നാലിഞ്ച് അമൊലെഡ് ഡിസ്‌പ്ലെയാണ് പ്യൂവര്‍വ്യൂ ഫോണിന്റേത്. പോറല്‍ വീഴാതിരിക്കാന്‍ ഗൊറില്ല ഗ്ലാസ് ഉപയോഗിച്ചിരിക്കുന്നു. 1.3 GHz പ്രൊസസറാണ് ഫോണിന് കരുത്തു പകരുന്നത്. 16ജിബി തനത് മെമ്മറിയുള്ള ഫോണില്‍ 32 ജിബി വരെയുള്ള മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിക്കാനുമാകും.

2012 മെയ് മാസത്തില്‍ നോക്കിയ 808 പ്യുവര്‍വ്യൂ വിപണിയിലെത്തും. ലഭ്യമായ വിവരമനുസരിച്ച് നോക്കിയ 808 പ്യുവര്‍വ്യൂവിന് അമേരിക്കയില്‍ 760 ഡോളറായിരിക്കും വില; ഇന്ത്യയില്‍ ഏതാണ്ട് 34000 രൂപയും.

വിന്‍ഡോസ് ഫോണ്‍ 7 ല്‍ പ്രവര്‍ത്തിക്കുന്ന ലൂമിയ 610, സിമ്പിയന്‍ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ആഷ 202, ആഷ 203, ആഷ 302 എന്നീ ഫോണുകളും മൊബൈല്‍ കോണ്‍ഗ്രസില്‍ നോക്കിയ അവതരിപ്പിച്ചു. 

ഇന്ത്യന്‍വിപണിയിലേക്ക് മോട്ടറോള ഏട്രിക്‌സ് 2




അനുദിനം വളര്‍ച്ചനേടുന്ന ഇന്ത്യയിലെ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ മോട്ടറോളയുടെ സാന്നിധ്യം താരതമ്യേന കുറവായിരുന്നു. അള്‍ട്രാസ്ലിം മോഡലായ മോട്ടറോള റേസര്‍ മാത്രമാണ് അല്പങ്കെിലും ചലനമുണ്ടാക്കിയത്. സാംസങും നോക്കിയയും ബ്ലാക്ക്‌ബെറിയും കൈയടക്കിവച്ചിരിക്കുന്ന ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ഒരുകൈ നോക്കാനൊരുങ്ങുകയാണ് ഈ അമേരിക്കന്‍ കമ്പനി. അമേരിക്കയടക്കമുളള രാജ്യങ്ങളില്‍ മികച്ച സ്വീകാര്യത ലഭിച്ച ഏട്രിക്‌സ് 2 എന്ന സ്മാര്‍ട്‌ഫോണ്‍ മോട്ടറോള ഇന്ത്യയില്‍ അവതരിപ്പിച്ചതും ഈ ലക്ഷ്യം മുന്നില്‍ കണ്ടുതന്നെ.

2011 ലെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ മികച്ച സ്മാര്‍ട്‌ഫോണിനുള്ള അവാര്‍ഡ് ലഭിച്ച ഏട്രിക്‌സ് 4 ജിയുടെ പരിഷ്‌കരിച്ച മോഡലാണ് ഏട്രിക്‌സ് 2. പ്രൊസസറിന്റെ വേഗക്കുറവും ഹൈഡെഫനിഷന്‍ റെക്കോഡിങിന്റെ അഭാവവുമായിരുന്നു ഏട്രിക്‌സ് 4 ജിയുടെ പേരായ്മയായി ചുണ്ടിക്കാണിക്കപ്പെട്ടിരുന്നത്. പുതിയ വെര്‍ഷനില്‍ അതൊക്കെ പരിഹരിക്കപ്പെട്ടിട്ടുണ്ട്.

ആന്‍ഡ്രോയ്ഡ് 2.3 ജിഞ്ചര്‍ബ്രെഡ് പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഏട്രിക്‌സ് ടുവിന് ഒരു ജിഗാഹെര്‍ട്‌സ് കോര്‍ടെക്‌സ്-എ9 പ്രൊസസറാണു കരുത്തു പകരുന്നത്. ഒരു ജിബി റാമും ഇതിലുണ്ട്.

540 ബൈ 960 പിക്‌സല്‍ റെസല്യൂഷനുള്ള 4.3 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ പോറല്‍ വീഴാത്ത ഗോറില്ലഗഌസ് കൊണ്ടുണ്ടാക്കിയതാണ്. എല്‍ഇഡി ഫ്ലാഷോടുകൂടിയ എട്ട് മെഗാപിക്‌സല്‍ ക്യാമറ, 1080 പി ഹൈഡെഫനിഷന്‍ വീഡിയോ റെക്കോഡിങ്, വീഡിയോ കോളിങിനായി ഫ്രണ്ട് ക്യാമറ എന്നിവയും ഏട്രിക്‌സ് ടുവിലുണ്ട്. എട്ട് ജിബി ഇന്റേണല്‍ മെമ്മറിക്കുപുറമെ 32 ജിബി വരെയുള്ള മൈക്രോ എസ്ഡി സ്‌ലോട്ടും ഈ ഫോണിലുണ്ട്. മള്‍ട്ടിപ്പിള്‍ മീഡിയ ഫോര്‍മാറ്റുകള്‍ പ്രവര്‍ത്തിക്കുന്ന ഏട്രിക്‌സ് ടു എച്ച്ഡിഎംഐ പോര്‍ട്ട് ആയും ഉപയോഗിക്കാം.

ലൈവ് വിജറ്റുകളോടുകൂടിയ മോട്ടറോളയുടെ സ്വന്തം മോട്ടോബ്ലര്‍ യൂസര്‍ ഇന്റര്‍ഫേസും ഏട്രിക്‌സ് ടുവിലുണ്ട്. ഫ്ലാഷ് ഫയലുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന എച്ച്ടിഎംഎല്‍ വെബ്ബ്രൗസര്‍, അസിസ്റ്റഡ് ജിപിഎസ്, ഇ-കോമ്പസ്, ലൈറ്റ്-പ്രോക്‌സിമിറ്റി സെന്‍സര്‍, ആക്‌സിലറോമീറ്റര്‍, വൈഫെ, ബ്ലൂടുത്ത് എന്നിവയും ഫോണിലുണ്ട്.


മൊബൈല്‍ഫോണിനെ കമ്പ്യൂട്ടര്‍ മോണിറ്ററുമായി ബന്ധപ്പെടുത്തി പ്രവര്‍ത്തിപ്പിക്കാവുന്ന ലാപ്‌ഡോക്ക് സംവിധാനമുളള ഫോണാണിത്. കമ്പ്യൂട്ടറിലെ വീഡിയോകളും ചിത്രങ്ങളുമൊക്കെ ഫോണില്‍ കാണാവുന്ന സുമോകാസ്റ്റ് ആപ്ലിക്കേഷന്‍ ഫോണില്‍ ഇന്‍ബില്‍ട്ട് ആയി ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നു.

എട്ട് മണിക്കൂര്‍ അമ്പതു മിനുട്ട് തുടര്‍ച്ചയായ സംസാരസമയവും 382 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ ആയുസും ഈ ഫോണിന്റെ ബാറ്ററി ഉറപ്പുതരുന്നു.

23,000 രൂപയാണ് ഫോണിന് ഇന്ത്യയിലെ വില. ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ബിസിനസ് സൈറ്റുകളായ ലെറ്റ്‌സ്‌ബൈ, ഫ്ലാപ്കാര്‍ട്ട്, സാഹോളിക് എന്നിവയിലൊക്കെ ഏട്രിക്‌സ് ടു വില്‍പനയ്‌ക്കെത്തിക്കഴിഞ്ഞു.

ഇതേ വിലനിരവാരമുള്ള എച്ച്ടിസി ഡിസയര്‍ എച്ച്ഡി, എച്ച്ടിസി റഡാര്‍, ബ്ലാക്ക്‌ബെറി ബോള്‍ഡ് 9780, സാംസങ് ഗാലക്‌സി ആര്‍ എന്നീ മോഡലുകളോടാവും ഏട്രിക്‌സ് ടുവിന് മത്സരിക്കേണ്ടിവരുക.

Tuesday, March 06, 2012

വൈ-ഫൈ ബീജത്തെ കൊല്ലും!



ലാപ്‌ടോപ്പും വൈ-ഫൈയും ഉണ്ടെങ്കില്‍ ജീവിതം കുശാലായി എന്ന ഭാവമാണ് പലര്‍ക്കും. ഇഷ്ടമുള്ളിടത്തിലുന്ന് ബ്രൗസ് ചെയ്യാന്‍ വയര്‍ലെസ് ഫിഡിലിറ്റി അഥവാ വൈ-ഫൈ സഹായിക്കുമെന്നതും വാസ്തവം തന്നെ.

എന്നാല്‍ ഈ വൈഫൈയില്‍ നിന്നുള്ള വികിരണങ്ങള്‍ ബീജങ്ങളെ നശിപ്പിക്കുമെന്നാണ് പുതിയ കണ്ടുപിടുത്തം. യൂണിവേഴ്‌സിറ്റി ഓഫ് അര്‍ജന്റീനയിലെ ശാസ്ത്രജ്ഞരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.

26നും 45നും ഇടയില്‍ പ്രായമുള്ള 29 പുരുഷന്മാരില്‍ നിന്നും ബീജം ശേഖരിച്ച ശേഷമാണ് ഈ പഠനം നടത്തിയത്. ഇവയെ വൈഫൈ കണക്ഷനുള്ള ലാപ്‌ടോപ്പിന് കീഴെ വച്ചു. ഇവയില്‍ 25 ശതമാനം ബീജങ്ങളുടേയും ചലനശേഷി നഷ്ടപ്പെട്ടു. ഇവയിലെ ഒന്‍പതു ശതമാനം ബീജങ്ങളുടെ ഡിഎന്‍എയും നശിച്ചതായി കണ്ടെത്തി. ഇതാണ് ഇത്തരം ഒരു നിഗമനത്തിലെത്താന്‍ ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചത്.

ലാപ്‌ടോപ്പ് മടിയില്‍ വച്ചു ജോലി ചെയ്യുന്നവരിലാണ് ബീജങ്ങള്‍ നശിക്കാനുള്ള സാധ്യത കൂടുതല്‍. ഇതില്‍ തന്നെ ഇന്റര്‍നെറ്റ്, വൈഫൈ കണക്ഷനുകളാണ് കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്നതായി തെളിഞ്ഞത്.

Monday, March 05, 2012

ഇന്ത്യയില്‍ ആന്‍ഡ്രോയിഡ് കുതിക്കുന്നു, സിമ്പിയന്‍ പിന്നില്‍









ലോകത്തെവിടെയും സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ എതിരാളികള്‍ ആന്‍ഡ്രോയിഡ് ഫോണുകളും ഐഫോണുമാണെങ്കില്‍, ഇന്ത്യയിലെ കഥ വ്യത്യസ്തമാണ്. ഇവിടെ ആന്‍ഡ്രോയിഡും നോക്കിയയുടെ സിമ്പിയന്‍ ഫോണുകളും തമ്മിലാണ് മത്സരം. ഇന്ത്യയില്‍ ഇത്രകാലവും സിമ്പിയാനാണ് മുന്നില്‍ നിന്നതെങ്കില്‍, ആന്‍ഡ്രോയിഡ് ആദ്യമായി സിമ്പിയാനെ കടത്തിവെട്ടിയതായി റിപ്പോര്‍ട്ട്.


വിപണി ഗവേഷണ സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഡേറ്റ കോര്‍പ്പറേഷന്‍ (IDC) പുറത്തിറക്കിയ അവലോകന റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. സോണി എറിക്‌സണ്‍, സാംസങ് മുതലായ കമ്പനികളുടെ ആന്‍ഡ്രോയിഡ് ഫോണുകളാണ് നോക്കിയയുടെ സിമ്പിയന്‍ ഫോണുകളെ പിന്നിലാക്കിയത്.


മൊബൈല്‍ പ്ലാറ്റ്‌ഫോമിന്റെ ഭാഗത്തുനിന്ന് നോക്കിയാല്‍, ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ 42.4 ശതമാനം വിഹിതവുമായി ആന്‍ഡ്രോയിഡ് ആദ്യമായി മുന്നിലെത്തിയെന്ന് ഐഡിസിയുടെ വാര്‍ത്താക്കുറിപ്പ് പറയുന്നു. നടപ്പു സാമ്പത്തികവര്‍ഷത്തെ മൂന്നാംപാദത്തിലാണ് സിമ്പിയനെ ആന്‍ഡ്രോയിഡ് പിന്നിലാക്കിയത്.


'സാമ്പത്തിക വര്‍ഷത്തെ രണ്ടാംപാദത്തെ അപേക്ഷിച്ച്, മൂന്നാംപാദത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ രംഗം 21.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഒരുവര്‍ഷം മുമ്പത്തെ അപേക്ഷിച്ച് വളര്‍ച്ച 51.5 ശതമാനമാണ്. രാജ്യത്തെ മൊബൈല്‍ ഫോണ്‍ വിപണിയിലെ സ്മാര്‍ട്ട്‌ഫോണ്‍ വിഹിതം കഴിഞ്ഞ പാദത്തില്‍ 5.6 ശതമാനമായിരുന്നത് 6.5 ശതമാനമായി വര്‍ധിക്കാന്‍ ഇത് കാരണമായി'-ഐഡിസിയിലെ മൊബൈല്‍ ഫോണ്‍ വിശകലന വിദഗ്ധന്‍ ജി.രാജീവ് പറഞ്ഞു.


ലോകമെങ്ങും സിമ്പിയന്റെ കാല്‍ക്കീഴില്‍ നിന്ന് മണ്ണൊലിച്ചു പോകുന്നത് മറ്റാരെക്കാളും കൂടുതല്‍ മനസിലാക്കിയത് നോക്കിയ തന്നെയായിരുന്നു. ആന്‍ഡ്രോയിഡ് ഫോണുകളോടും ഐഫോണിനോടും പിടിച്ചുനില്‍ക്കാന്‍ നോക്കയയുടെ സിമ്പിയന്‍ ഫോണുകള്‍ക്ക് കഴിഞ്ഞില്ല.


'കത്തുന്ന അടിത്തറ'യെന്നാണ് നോക്കിയ സിഇഒ സ്റ്റീഫന്‍ ഇലോപ്പ് സിമ്പിയനെ ഈവര്‍ഷമാദ്യം വിശേഷിപ്പിച്ചത്. സിമ്പിയനെ കൈവെടിഞ്ഞ്, മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് പ്ലാറ്റ്‌ഫോം സ്വീകരിക്കാന്‍ നോക്കിയ തീരുമാനിച്ചത് അങ്ങനെയാണ്. വിന്‍ഡോസ് ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റം അടിസ്ഥാനമാക്കിയുള്ള ലൂമിയ 800 സ്മാര്‍ട്ട്‌ഫോണുകള്‍ ഇപ്പോള്‍ നോക്കിയ ഇന്ത്യന്‍ വിപണിയിലും എത്തുകയാണ്.


ഐഡിസിയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ പാദത്തിലെക്കാള്‍ 90 ശതമാനം വളര്‍ച്ചയാണ് ഇന്ത്യയില്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കുണ്ടായത്. അതെസമയം കഴിഞ്ഞ പാദത്തില്‍ ഐഫോണുകളുടെ വിപണി വിഹിതം 2.6 ആയിരുന്നത് പുതിയ പാദത്തില്‍ മൂന്നു ശതമാനമായി.

ഏസര്‍ ക്ലൗഡ്‌മൊബൈല്‍; കാഴ്ചയില്‍ കമനീയം





ജര്‍മന്‍ നഗരമായ ഹാനോവര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യാന്തരസംഘടനയാണ് ഇന്റര്‍നാഷണല്‍ ഫോറം ഡിസൈന്‍ അഥവാ ഐ.എഫ്. ഓരോ വര്‍ഷവും ലോകത്തിറങ്ങുന്ന ഉല്പന്നങ്ങളുടെ മികച്ച രൂപകല്പനയ്ക്ക് ഈ സംഘടന അവാര്‍ഡുകള്‍ നല്‍കാറുണ്ട്. പ്രൊഡക്ട് ഡിസൈനിങിലെ ഓസ്‌കര്‍ അവാര്‍ഡുകളായാണ് ഐ.എഫ. ബഹുമതിയെ ഈ രംഗത്തുള്ളവര്‍ വിലമതിക്കുന്നത്. കഴിഞ്ഞ മാസം മ്യൂണിക് നഗരത്തില്‍ നടന്ന അവാര്‍ഡ്ദാനച്ചടങ്ങില്‍ ഏസര്‍ കമ്പനിയുടെ ക്ലൗഡ്‌മൊബൈല്‍ എന്ന പുത്തന്‍ ഫോണിനായിരുന്നു മികച്ച രൂപകല്‍പനയ്ക്കുള്ള ഐ.എഫ്. അവാര്‍ഡ് ലഭിച്ചത്. മാര്‍ച്ച് ഒന്നിന് സമാപിച്ച മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ക്ലൗഡ്‌മൊബൈല്‍ ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ടിരുന്നു.

പേരു സൂചിപ്പിക്കുന്നതുപോലെ ക്ലൗഡ് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്നതാണ് ഈ സ്മാര്‍ട്‌ഫോണ്‍. ആപ്പിളിന്റെയും ഗൂഗിളിന്റെയും ചുവടുപിടിച്ച് കഴിഞ്ഞ ആഗസ്റ്റില്‍ ഏസര്‍ കമ്പനിയും ക്ലൗഡ് സേവനങ്ങള്‍ ആരംഭിച്ചിരുന്നു. ഏസര്‍ ക്ലൗഡ് എന്നു പേരിട്ടിരിക്കുന്ന ഈ സര്‍വീസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യ സ്മാര്‍ട് ഫോണ്‍ മോഡലാണ് ക്ലൗഡ് മൊബൈല്‍. ഫോണിലുള്ള ഡാറ്റയും ഫോട്ടോകളും മ്യൂസിക് ഫയലുകളുമെല്ലാം ക്ലൗഡ് സംവിധാനത്തില്‍ സൂക്ഷിക്കാമെന്നതാണ് ഇതുകൊണ്ടുള്ള മെച്ചം. എവിടെയിരുന്നും എപ്പോള്‍ മവണമെങ്കിലും ഈ ഫയലുകള്‍ വിളിച്ച് ഉപയോഗിക്കുകയും ചെയ്യാം. ഓഫീസിലെ ഫയലുകള്‍ മൊബൈലിലേക്ക് വിളിച്ചുതുറന്ന് ആവശ്യമെങ്കില്‍ ഏസര്‍ പ്രിന്റ് സര്‍വീസ് ഉപയോഗിച്ച് പ്രിന്റെടുക്കാനും സാധിക്കും.

4.3 ഇഞ്ച് ഡിസ്‌പ്ലേയും 1280 ബൈ 720 എച്ച്.ഡി. ഡിസ്‌പ്ലേയുമുള്ള ക്ലൗഡ് മൊബൈല്‍ കാണാന്‍ നല്ല ഭംഗിയുണ്ട്. അതുകൊണ്ടാണല്ലോ ഐ.എഫ്. അവാര്‍ഡ് കക്ഷിയെ തേടിയെത്തിയതും. ഇതുവരെ ഇറങ്ങിയിട്ടുള്ളതില്‍വച്ച് ഏറ്റവും മികച്ച ഡിസ്‌പ്ലേയാണ് ഫോണിനെന്ന് ടെക്പണ്ഡിതന്‍മാര്‍ വിലയിരുത്തുന്നു. 9.99 മില്ലിമീറ്റര്‍ വ്യാസവും 125 ഗ്രാം ഭാരവുമുള്ള ക്ലൗഡ് മൊബൈലിന്റെ ബോഡി നിര്‍മിച്ചിരിക്കുന്നത് അലൂമിനിയം കൊണ്ടാണ്. ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനിലാകും ഫോണ്‍ പ്രവര്‍ത്തിക്കുക. ഡോള്‍ബി മൊബൈല്‍ 3 ശബ്ദഗുണം, എച്ച്.ഡി.എം.ഐ. ഔട്ട്പുട്ട്, നിയര്‍ ഫീല്‍ഡ് കമ്മ്യുണിക്കേഷന്‍ സൗകര്യം തുടങ്ങി പുതുതലമുറ സ്മാര്‍ട്‌ഫോണുകളിലെ സൗകര്യങ്ങളെല്ലാം ഇതിലുമുണ്ട്. കാമറാപ്രേമികള്‍ക്കായി എട്ട് മെഗാപിക്‌സല്‍ കാമറയാണ് േഫാണിലുള്ളത്.

1.5 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രൊസസര്‍, ഒരു ജി.ബി. റാം, എട്ട് ജി.ബി. ഇന്‍ബില്‍ട്ട് മെമ്മറി എന്നിവയാണ് ക്ലൗഡ്‌മൊബൈലിലെ ഹാര്‍ഡ്‌വെയര്‍ വിശേഷം. ഈ വര്‍ഷം അവസാനത്തോടെ ക്ലൗഡ്‌മൊബൈല്‍ ലോകവിപണിയിലെത്തിക്കാനാണ് ഏസറിന്റെ പദ്ധതി.