ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Friday, May 13, 2011

വിഎസ് ചരിത്രം തിരുത്തിയെഴുതുന്നു




VS Achuthanandan
തിരുവനന്തപുരം: കേരള രാഷ്ട്രീയചരിത്രത്തില്‍ ഏറെ നിര്‍ണായകമായ മാറ്റങ്ങളുണ്ടാക്കുന്നതിരഞ്ഞെടുപ്പായി ഇത്തവണത്തേത് മാറുമെന്ന പ്രവചനം ശരിയായിരിക്കുന്നു. അഞ്ച് വര്‍ഷം കൂടുമ്പോള്‍ മുന്നണികളെ വന്‍ഭൂരിപക്ഷത്തിന് സഭയിലേക്ക് അയക്കുന്ന പതിവില്‍ നിന്നും മാറി ചിന്തിയ്ക്കുകയാണ് കേരള ജനത.

72 സീറ്റ് നേടി സാങ്കേതികമായ ജയം യുഡിഎഫ് ഉറപ്പാക്കിയെങ്കിലും കൈയകലത്ത് ഇടതുമുന്നണിയെ എത്തിയ്ക്കാന്‍ കഴിഞ്ഞത് വിഎസിന്റെ വിജയമായാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്.

അഴിമതിയോടും പെണ്‍വാണിഭക്കാരോടുമുള്ള വിഎസിന്റെ സന്ധിയില്ലാ പോരാട്ടങ്ങളും മറ്റും ജനം സ്വീകരിച്ചുവെന്ന് തന്നെയാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ വിഎസിനെ ഒറ്റതിരിഞ്ഞ് ആക്രമിയ്ക്കാന്‍ പ്രതിപക്ഷം ശ്രമിച്ചിരുന്നു. അച്യുതാനന്ദന്റെ മകനെതിരായ ആരോപണങ്ങള്‍ ഉള്‍പ്പെടെ പല വിഷയങ്ങളും ശക്തമായി ഉയര്‍ത്താന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞെങ്കിലും അതിനൊന്നും കാര്യമായ ചലനങ്ങള്‍ സൃഷ്ടിയ്ക്കാന്‍ കഴിഞ്ഞില്ല. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി പോലും വിഎസിന്റെ പ്രായത്തെ ചൂണ്ടിക്കാണിച്ച് പ്രചാരണം നടത്തിയത് യുഡിഎഫിന്റെ ആശങ്കകളെയാണ് പുറത്തുകൊണ്ടുവന്നത്. രാഹുലിനുള്ള വിഎസിന്റെ അമുല്‍ ബേബി പ്രയോഗം ഇന്ത്യന്‍ രാഷ്ട്രീയം തന്നെ ശ്രദ്ധേയമായിരുന്നു.

ക്രിസ്ത്യന്‍ സഭകളുടെ ശക്തമായ എതിര്‍പ്പും എന്‍എസ്.എസ്. ഇത്തവണ യു.ഡി.എഫിനെ നേരിട്ട് തന്നെ പിന്തുണച്ചിട്ടുപോലും വലിയ ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നതും വിഎസിന്റെ താരമൂല്യം വെളിപ്പെടുത്തുന്നു.

നാല് സീറ്റിന്റെ വ്യത്യാസത്തില്‍ ഏതാണ്ട് യുഡിഎഫിനൊപ്പമെത്താന്‍ കഴിഞ്ഞത് സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ തരംഗം ഉണ്ടായില്ല എന്നതിന്റെ തെളിവാണ്. മാത്രമല്ല പഞ്ചായത്ത്-ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തെ ഭരണവിരുദ്ധ പ്രതിച്ഛായയെ മറികടക്കാന്‍ അവസാനത്തെ നാല് മാസം കൊണ്ട് അച്യുതാനന്ദന്‍ സര്‍ക്കാരിന് കഴിഞ്ഞു.

യുഡിഎഫ് കഷ്ടിച്ച് കടന്നുകൂടി




Assembly Election Kerala
തിരുവനന്തപുരം: അവസാന നിമിഷം വരെ നീണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ നാല് സീറ്റിന്റെ വ്യത്യാസത്തില്‍ യുഡിഎഫ് അധികാരത്തിലേക്ക്. യു.ഡി.എഫ് 72 സീറ്റുകളിലും എല്‍.ഡി.എഫ് 68 സീറ്റുകളിലും ജയിച്ചു. കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകള്‍ എല്‍.ഡി.എഫിനൊപ്പം നിന്നപ്പോള്‍ മലപ്പുറം, എറണാകുളം, കോട്ടയം, വയനാട് ജില്ലകള്‍ യു.ഡി.എഫിനെ തുണച്ചു. പാലക്കാട്, തൃശ്ശൂര്‍, കണ്ണൂര്‍ എന്നീ ജില്ലകള്‍ ഇരുമുന്നണികളെയും സഹായിച്ചു.

പരാജയത്തിലും ഏറെ ആഹ്ലാദിയ്ക്കുന്ന വകയാണ് ഇടതു ക്യാമ്പിലുള്ളത്. നാല് മാസം മുമ്പ് പൂര്‍ണപരാജയം ഉറപ്പിച്ചതിരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടം കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് അവര്‍. ഇടതുപക്ഷത്തെ നയിച്ച വിഎസിന്റെ വ്യക്തിപ്രഭാവം തന്നെയാണ് മുന്നണിയെ മികച്ച പോരാട്ടം നടത്താന്‍ കെല്‍പ്പുള്ളതാക്കിയത്. തുറന്നുപറയുന്നില്ലെങ്കിലും ഉമ്മന്‍ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ ഇക്കാര്യം സമ്മതിയ്ക്കുന്നുണ്ട്.

ഫോട്ടോഫിനിഷില്‍ കേവല ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞെങ്കിലും യുഡിഎഫിനെ ഞെട്ടിയ്ക്കുന്ന തിരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവന്നിരിയ്ക്കുന്നത്. ലോക്‌സഭ-പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ മുന്‍നിര്‍ത്തി നൂറ് സീറ്റിന്റെ തകര്‍പ്പന്‍ വിജയം നേടുമെന്നായിരുന്നു കോണ്‍ഗ്രസ് നയിക്കുന്ന വലതുമുന്നണി നേതാക്കള്‍ കരുതിയിരുന്നത്. എന്നാലിപ്പോള്‍ കേവലഭൂരിപക്ഷത്തിനും ഒരു സീറ്റ് അധികം നേടി അധികാരത്തിലെത്തുമ്പോള്‍ യുഡിഎഫ് ക്യാമ്പിന് തലവേദനകള്‍ ഏറെയാണ്. അടുത്ത അഞ്ച് വര്‍ഷം ഭരിയ്ക്കുകയെന്നാല്‍ ഏറെ വിഷമം പിടിച്ച സംഗതിയാണെന്ന് അവര്‍ സമ്മതിച്ചു കഴിഞ്ഞു.

കൂടുതല്‍ ഭൂരിപക്ഷത്തോടെ വി.എസ്സും ഉമ്മന്‍ചാണ്ടിയും ജയിച്ചതും റെക്കോര്‍ഡ് ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടി നേടിയതും ശ്രദ്ധേയമായി. മുന്‍മന്ത്രി ടി.എം ജേക്കബ് നേരിയ ഭൂരിപക്ഷത്തോടെയാണ് എം.എല്‍.എ ആയത്. കെ.എം മാണിയുടെ ഭൂരിപക്ഷം കുറഞ്ഞതും ഗൗരിയമ്മയും എം.വി രാഘവനും തോല്‍വിയറിഞ്ഞതും യുഡിഎഫ് മുന്നണിയില്‍ കലാപം വിതയ്ക്കാന്‍ സാധ്യതയുണ്ട്.

വിഎസ് മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന പ്രേമചന്ദ്രനും, കടന്നപ്പള്ളിയും സുരേന്ദ്രന്‍പിള്ളയും തോറ്റു. ആര്‍.ബാലകൃഷ്ണപിള്ളയുടെ മണ്ഡലത്തില്‍ ആയിഷാപോറ്റി വീണ്ടും ജയിച്ചു. മുരളീധരനും പി.ജെ ജോസഫും ശക്തിതെളിയിച്ചു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചുകഴിഞ്ഞാല്‍ ശനിയാഴ്ച ഔദ്യോഗിക വിജ്ഞാപനമുണ്ടാകും. ശനിയാഴ്ചയ്ക്കുശേഷം ഏത് ദിവസത്തിലും പുതിയ മന്ത്രിസഭയ്ക്ക് അധികാരമേല്‍ക്കാം.

Tuesday, May 10, 2011

മൊബൈലുകള്‍ക്ക് തുണയാകാന്‍ വയര്‍ലെസ്സ് കീബോര്‍ഡുകള്‍



Posted on: 10 May 2011

-

സ്മാര്‍ട്ട്‌ഫോണുകളും ടാബ്‌ലറ്റുകളും കമ്പ്യൂട്ടറുകള്‍ക്ക് ബദലായി മാറുകയാണ്. യാത്രകളിലും മറ്റും ലാപ്‌ടോപ്പുകള്‍ക്ക് ബദലായി ടാബ്‌ലറ്റുകള്‍ ഉപയോഗിക്കാനാകും. എന്നാല്‍, കമ്പ്യൂട്ടറില്‍ എഴുതുന്ന കാര്യം വരുമ്പോള്‍, എന്നുവെച്ചാല്‍ ടൈപ്പിങിന് ഇവ രണ്ടും പൂര്‍ണമായും യോഗ്യമല്ല. ദൈര്‍ഘ്യമേറിയ ഒരു കത്തോ, കഥയോ മറ്റോ ടൈപ്പ് ചെയ്യേണ്ട ആവശ്യം വന്നാല്‍ കുഴഞ്ഞതുതന്നെ.

അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ എക്‌സ്റ്റേണല്‍ കീബോര്‍ഡുകളാണ് ആശ്രയം. എന്നാല്‍, ഇത്തരം നീളന്‍ കീബോര്‍ഡുകള്‍ കൊണ്ടുനടക്കാനുള്ള പ്രയാസം കാരണം പലര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കാറുമില്ല.

ഈ അവസ്ഥയ്ക്ക് പരിഹാരമായി മടക്കിവെക്കാവുന്ന തരത്തിലുള്ള കീബോര്‍ഡുകള്‍ നേരത്തെ ഇറങ്ങിയിരുന്നെങ്കിലും, അതില്‍ നിന്ന് വ്യത്യസ്തവും സൗകര്യപ്രദവുമായ ഒരിനം കീബോര്‍ഡ് രംഗത്തെത്തിക്കഴിഞ്ഞു. ചുരുട്ടി ഒരു മൊബൈലിന്റെ വലിപ്പത്തിലാക്കി കൊണ്ടുനടക്കാവുന്ന വയര്‍ലെസ് കീബോര്‍ഡാണ് മൊബൈല്‍ ഉപകരണങ്ങള്‍ക്ക് തുണയാകാന്‍ രംഗത്തെത്തിയിട്ടുള്ളത്.


സാധാരണ കീബോര്‍ഡുകളുടെ അത്ര തന്നെ വലിപ്പമുള്ള, വെള്ളം നനയാത്ത ഈ ബ്ലൂടൂത്ത് കീബോര്‍ഡ് ഏതു പ്രതലത്തില്‍ വെച്ചും അനായാസം ഉപയോഗിക്കാം.

വിന്‍ഡോസ് ഫോണ്‍, ആന്‍ഡ്രോയിഡ്, ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റം തുടങ്ങിയ മൊബൈല്‍ ഒഎസുകളെയെല്ലാം പിന്തുണയ്ക്കുന്ന ഈ കീബോര്‍ഡ്, 10 മീറ്റര്‍ വരെ അകലെ വെച്ചുപോലും ഉപയോഗിക്കാം. ബ്ലൂടൂത്ത് വഴി ഒരിക്കല്‍ ഉപകരണവുമായി ബന്ധിപ്പിച്ചു കഴിഞ്ഞാല്‍ പിന്നീട് ഇവ സ്വമേധയാ കണക്ട് ആയിക്കൊള്ളും.

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ കീബോര്‍ഡില്‍ യുഎസ്ബി വഴി ചാര്‍ജ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. പേഴ്‌സണല്‍ കമ്പ്യൂട്ടിങ് രംഗം ടാബ്‌ലറ്റുകളിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോള്‍ ഇത്തരം കീബോര്‍ഡുകള്‍ വളരെ ഉപകാരപ്രദമാണെന്നതില്‍ സംശയമില്ല.


ഐഫോണുകളുടെയും ടാബ്‌ലറ്റുകളുടെയും അനുബന്ധ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കാലിഫോര്‍ണിയന്‍ കമ്പനിയായ സ്‌കോചെ ഇന്‍ഡസ്ട്രീസ് (Scosche Industries) ആണ് 'സ്‌കോച്ചെ ഫ്രീകീ' (Scosche freeKEY) എന്നു പേരുള്ള ഈ കീബോര്‍ഡ് രംഗത്തിറക്കിയിരിക്കുന്നത്. ചാര്‍ജറടക്കം വില 60 ഡോളര്‍. 

ചുരുട്ടാം, മടക്കാം; ഒരുങ്ങുന്നു പേപ്പര്‍ഫോണ്‍!



Posted on: 10 May 2011




സംസാരിച്ചു സംസാരിച്ചു കാര്യങ്ങള്‍ വഷളാകുമ്പോള്‍ ഫോണ്‍ ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയിലെറിയാന്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല, ഒരിക്കലെങ്കിലും. നിങ്ങളുടെ ആ ആഗ്രഹം നടപ്പാക്കിത്തരുകയാണ് കാനഡയിലെ ഒരു സംഘം ഗവേഷകര്‍. മടക്കാനും ചുരുട്ടാനും ദേഷ്യം വരുമ്പോള്‍ ഒടിക്കാനുമെല്ലാം കഴിയുന്ന ഒരു പേപ്പര്‍ ഫോണിന്റെ ആദ്യരൂപം (പ്രോട്ടോടൈപ്പ്) അവര്‍ നിര്‍മിച്ചുകഴിഞ്ഞു. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഈ പേപ്പര്‍ഫോണ്‍ വ്യാപാരാടിസ്ഥാനത്തില്‍ വിപണിയിലെത്തിക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ ഉറപ്പുനല്‍കുന്നു.

കാനഡയിലെ ക്യൂന്‍സ് സര്‍വകലാശാലാ ഹ്യുമന്‍ മീഡിയലാബും, അരിസോണ സര്‍വകലാശാലയിലെ മോട്ടിവേഷനല്‍ എന്‍വയോണ്‍മെന്റ്‌സ് റിസേച്ച് ഗ്രൂപ്പും സംയുക്തമായാണ് ഈ അത്ഭുതഫോണിന്റെ മാതൃക സൃഷ്ടിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് ആവരണമുള്ള ഒരു കടലാസ്ഷീറ്റാണ് കാഴ്ചയില്‍ ഈ ഫോണ്‍. എന്നാല്‍ കോളുകള്‍ വിളിക്കാനും സ്വീകരിക്കാനും പാട്ടുകേള്‍ക്കാനും ഇബുക്കുകള്‍ വായിക്കാനുമൊക്കെ ഇവന്‍ ധാരാളം മതി.

ഷീറ്റ് മടക്കുന്നതിനും ചുരുട്ടുന്നതിനുമനുസരിച്ചാണ് ഫോണിലെ ഓരോ സേവനവും ലഭ്യമാകുക. ടച്ച്‌സ്‌ക്രീന്‍ ഫോണുകളില്‍ തൊടുന്നതുപോലെ ഈ ഫോണിന്റെ വശങ്ങള്‍ മടക്കിയാല്‍ കാര്യം നടക്കുമെന്നര്‍ഥം. ഫോണിന്റെ പ്രതലത്തിനുമുകളില്‍ എഴുതിയാലും മതി. ഫോണ്‍ ചെയ്യണമെങ്കില്‍ ഫോണിനു മുകളിലൂടെ 'കോള്‍' എന്നെഴുതിയാല്‍ ധാരാളം.

ആമസോണിന്റെ കിന്‍ഡില്‍ ഇബുക്ക് റീഡറിലുള്ളതുപോലെയുള്ള ഈഇങ്ക് സാങ്കേതികവിദ്യയിലാണ് പേപ്പര്‍ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. കടലാസ്ഷീറ്റിനടിയിലുള്ള സെന്‍സറുകളും ടച്ച്‌സ്‌ക്രീനുകളും, ഓരോ കമാന്‍ഡുകളും അനുസരിക്കാന്‍ പാകത്തിലാണ് സജ്ജമാക്കിയിരിക്കുന്നത്.


''അഞ്ചുവര്‍ഷത്തിനുള്ളില്‍ നമുക്കിത് യഥാര്‍ഥമായി അനുഭവിക്കാനാകും. ഒന്നു മടക്കിയാല്‍ ഫോണ്‍കോള്‍ വിളിക്കാവുന്ന, വശങ്ങള്‍ ചുരുട്ടിയാല്‍ മെനുവിലേക്ക് പോകുന്ന, പേന കൊണ്ടെഴുതിയാല്‍ തിരിച്ചറിയാന്‍ സാധിക്കുന്ന അദ്ഭുതഫോണ്‍! ഇതുസംബന്ധിച്ചുള്ള തുടര്‍ ഗവേഷണങ്ങള്‍ നടന്നുവരികയാണ്''- ഫോണിന്റെ ഉപഞ്ജാതാവും ഗവേഷണവിഭാഗം തലവനുമായ ഡോ. റയല്‍ വെര്‍ട്ടഗാല്‍ പറയുന്നു.

നിലവിലുള്ള സ്മാര്‍ട്ട്‌ഫോണുകളെ വിസ്മൃതിയിലാക്കാന്‍ ഭാവിയില്‍ ഇത്തരം പേപ്പര്‍ഫോണുകള്‍ക്ക് കഴിഞ്ഞേക്കുമെന്ന് വെര്‍ട്ടഗാല്‍ പ്രവചിക്കുന്നു.

മടക്കാനും ചുരുട്ടാനും കഴിയുന്ന ഫോണ്‍ ഉപയോഗിക്കാന്‍ ആളുകള്‍ക്ക് എന്തെങ്കിലും അസൗകര്യമുണ്ടോ എന്നു മനസിലാക്കാനാണ് ആദ്യരൂപം പുറത്തുവിട്ടിരിക്കുന്നത്. ഇപ്പോഴിറങ്ങിയിട്ടുള്ള ആദ്യരൂപം ലാപ്‌ടോപ്പുമായി ബന്ധിപ്പിച്ച് ഗവേഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

വാന്‍കൂവറില്‍ കഴിഞ്ഞ ദിവസം നടന്ന കമ്പ്യൂട്ടര്‍ ഹ്യുമന്‍ ഇന്ററാക്ഷന്‍ കോണ്‍ഫ്രന്‍സില്‍ പേപ്പര്‍ഫോണിന്റെ പ്രോട്ടോടൈപ്പ് പ്രദര്‍ശനത്തിനു വെച്ചിരുന്നു.