ധ്യാനത്തിലേക്ക് സ്വാഗതം !

കണ്ണ് തുറന്നു പുറത്തേക്കു നോക്കണേ..കണ്ണടച്ച് അകത്തേക്കും!

SUNILMANJERI. MOB:9895 34 56 16

SUNILMANJERI. MOB:9895 34 56 16

SUNILMANJERI MOB:9895 34 56 16

Friday, February 17, 2012

വെള്ളമൊഴിച്ചും ചാര്‍ജ് ചെയ്യാവുന്ന കാലം!



ഫെയ്‌സ്ബുക്കിന്റെയും യൂട്യൂബിന്റെയും കാലമാണിത്. ഭക്ഷണം തീര്‍ന്നുപോവുന്നത് സഹിക്കും; എന്നാല്‍ മൊബൈലിലോ കമ്പ്യൂട്ടറിലോ ബാറ്ററി തീര്‍ന്നുപോവുന്നത് പലര്‍ക്കും സഹിക്കാനാവില്ല. മൊബൈല്‍ ഉപകരണങ്ങള്‍ റീചാര്‍ജ് ചെയ്യാന്‍ പല രീതികള്‍ ഇപ്പോള്‍ പ്രയോഗത്തിലുണ്ട്. പരമ്പരാഗത വൈദ്യുത ചാര്‍ജറിനു പുറമേ സൂര്യപ്രകാശമുപയോഗിച്ചുള്ള ചാര്‍ജര്‍, ഓടുന്ന സമയത്തും സൈക്കിള്‍ ചവിട്ടുമ്പോഴും ചാര്‍ജ് ചെയ്യാവുന്ന രീതി, അങ്ങനെ ഒട്ടേറെ സങ്കേതങ്ങള്‍. ആ കൂട്ടത്തിലേക്ക് വിത്യസ്തമായ രീതിയില്‍ വെള്ളമൊഴിച്ച് ചാര്‍ജ് ചെയ്യാവുന്ന ഒരു ചാര്‍ജര്‍ വരുന്നു. സ്വീഡിഷ് കമ്പനിയായ പവര്‍ടെക് ആണ് ഇത് രൂപകല്‍പ്പന ചെയ്തത്. 

വെള്ളത്തിന് പുറമേ മറ്റു രാസവസ്തുക്കളും അടങ്ങിയ ഒരു കെമിക്കല്‍ ചാര്‍ജര്‍ ആണിത്. . വൈദ്യുതി ആവശ്യമായി വരുന്ന സമയത്ത് ഒരു ടേബിള്‍ സ്പൂണ്‍ വെള്ളം ചാര്‍ജറിലെ പ്രത്യേക അറയിലേക്ക് ഒഴിച്ചാല്‍ മതി 10 മണിക്കൂര്‍ നേരത്തേക്ക് മൊബൈല്‍ പ്രവര്‍ത്തിപ്പിക്കാനുള്ള വൈദ്യുതി റെഡി. എളുപ്പത്തില്‍ കൊണ്ടുനടക്കുകയും ചെയ്യാം.


മൊബൈല്‍ മാത്രമല്ല ടാബ്‌ലറ്റ്, ക്യാമറ, ജി.പി.എസ്. ഉപകരണങ്ങള്‍ തുടങ്ങി യു.എസ്.ബി. വഴി ചാര്‍ജ് ചെയ്യാവുന്നവയെല്ലാം ഇതുവഴി ചാര്‍ജ് ചെയ്യാം. ഇനി ശുദ്ധജലം ലഭിച്ചില്ലെങ്കില്‍ അതും പ്രശ്‌നമല്ല. അഴുക്കുജലമോ അധികം കട്ടിയിലല്ലാത്ത ചളിവെള്ളമോ ഉപ്പുവെള്ളമോ ആയാല്‍പ്പോലും ഉപകരണം പ്രവര്‍ത്തിക്കും. ചുരുക്കം പറഞ്ഞാല്‍ ഏതുപ്രദേശത്ത് പോയാലും കുടിവെള്ളം ലഭിച്ചില്ലെങ്കില്‍പ്പോലും മൊബൈല്‍ പ്രവര്‍ത്തിപ്പിക്കാനാവുമെന്നുറപ്പിക്കാം. യു.എസ്.ബി. സ്ലോട്ട് വഴിയാണ് ഉപകരണങ്ങളിലേക്ക് ചാര്‍ജിങ് സാധ്യമാക്കുന്നത്. ഏതുകാലാവസ്ഥയിലും സമയത്തും ഉപയോഗിക്കാമെന്നതിനാല്‍ യാത്രാവേളകളിലും വിദൂരപ്രദേശങ്ങളിലുള്ളവര്‍ക്കും ഇത് വളരെഉപകാരപ്രദമായിരിക്കുമെന്നുറപ്പാണ്.

രാസപ്രവര്‍ത്തനം വഴിയാണ് ഈ ഉപകരണത്തില്‍ വൈദ്യുതി നിര്‍മിക്കുന്നത്. സോഡിയം സിലികൈഡ് എന്ന രാസവസ്തു അടങ്ങിയ പ്രത്യേക പവര്‍പക് (Power Pukk) കിറ്റ് ആണ് ഉപകരണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. വെള്ളത്തെ വൈദ്യുതിയാക്കി മാറ്റുകയല്ല മറിച്ച് വെള്ളം ഈ രാസവസ്തുക്കളുമായി പ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ വാതകം ഉണ്ടാക്കുകയാണ് ഈ മാര്‍ഗത്തിലൂടെ ചെയ്യുന്നത്. ഈ വാതകം ഉപകരണത്തിലെ ഹൈഡ്രജന്‍ ബാറ്ററിയെ ചാര്‍ജാക്കുന്നു. ബാറ്ററിയില്‍ നിന്നാണ് യു.എസ്.ബി വഴി വൈദ്യുതി പുറത്തേക്ക് വരുന്നത്.

അല്‍പം പുക മാത്രമാണ് ഈ പ്രവര്‍ത്തനത്തില്‍ പുറത്തേക്ക് വരുന്നതെന്നും പരിസ്ഥിതി സൗഹൃദവും സുരക്ഷിതവുമാണ് ഈ രീതിയെന്നും കമ്പനി അവകാശപ്പെടുന്നു. മെയിലോ ജൂണിലോ യൂറോപ്യന്‍ വിപണിയിലെത്തുന്ന ഈ ചാര്‍ജറിന്റെ യൂറോപ്പിലെ വില 200 യൂറോയും അമേരിക്കയില്‍ 200 ഡോളറുമായിരിക്കും. 

-shareefe2002@gmail.com

Monday, February 13, 2012

പത്രക്കടലാസില്‍ നിന്ന് വൈദ്യുതി; സോണിയുടെ പുത്തന്‍ സങ്കേതം




പഴയ പത്രക്കടലാസ് ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്ന കാര്യം ആലോചിച്ചു നോക്കൂ. 'നടക്കുന്ന കാര്യം വല്ലതും പറയൂ' എന്നാകും ഇത് കേള്‍ക്കുന്നയാളുടെ മനസില്‍ തോന്നുക. എന്നാല്‍, ഇക്കാര്യം അങ്ങനെ തള്ളിക്കളയാന്‍ വരട്ടെ. സോണി അവതരിപ്പിച്ച പുതിയ ബാറ്ററി സങ്കേതം യാഥാര്‍ഥ്യമായാല്‍ പഴയ കടലാസില്‍ നിന്ന് ഊര്‍ജം ഉത്പാദിപ്പിക്കാന്‍ നമുക്ക് കഴിയും.

കഴിഞ്ഞയാഴ്ച ടോക്യോയില്‍ നടന്ന ഇക്കോ-പ്രോഡക്ട്‌സ് എക്‌സിബിഷനിലാണ്, സോണി കമ്പനി പുതിയ 'ബയോ ബാറ്ററി'യുടെ പ്രാഥമികരൂപം അവതരിപ്പിച്ചത്. പേപ്പര്‍ കഷണങ്ങളെ ഷുഗറായി പരിവര്‍ത്തനം ചെയ്ത് അതില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ഈ സങ്കേതത്തില്‍ ചെയ്യുന്നത്.

ഇത്തരം ബയോ-ബാറ്ററികള്‍ പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളായിരിക്കുമെന്ന് പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘം പറഞ്ഞു. കാരണം ഒരു തരത്തിലും പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന രാസവസ്തുക്കളോ ലോഹങ്ങളോ ഈ സങ്കേതത്തില്‍ ഉള്‍പ്പെട്ടിട്ടില്ല.

സെല്ലുലോസ് നാരുകള്‍ ലയിച്ചുണ്ടായ രാസാഗ്നി (enzyme cellulase)യില്‍ കുതിര്‍ത്ത കടലാസ് കഷണമോ, കാര്‍ഡ്‌ബോര്‍ഡ് കഷണമോ ഒരു ഫാനുമായി ഘടിപ്പിച്ചാണ് സോണി സംഘം ബയോ-ബാറ്ററി പ്രവര്‍ത്തിപ്പിച്ച് കാട്ടിയത്. രാസാഗ്നിയില്‍ കുതിര്‍ന്ന കടലാസുമായി ബന്ധിപ്പിച്ചപ്പോള്‍ ഒരു ചെറുഫാന്‍ കറങ്ങാന്‍ തുടങ്ങി.

രാസാഗ്നിയില്‍ കുതിരുമ്പോള്‍ കടലാസ് ദ്രവിക്കാനാരംഭിക്കുകയും അതിന് ഗ്ലൂക്കോസ് ഷുഗറായി പരിവര്‍ത്തനം സംഭവിക്കുകയും ചെയ്യും. അത് അന്തരീക്്ഷവായുവിലെ ഓക്‌സിജനുമായി സംയോജിക്കുമ്പോള്‍, രാസാഗ്നിയുടെ സഹായത്തോടെ ഇലക്ട്രോണുകളും ഹൈഡ്രജന്‍ ആയോണുകളുമുണ്ടാകും. അങ്ങനെ സ്വതന്ത്രമാകുന്ന ഇലക്ട്രോണുകളാണ് വൈദ്യുതപ്രവാഹത്തിന് കാരണമാവുക.

ഈ രാസവൈദ്യുത പ്രവര്‍ത്തനത്തിന്റെ ഫലമായുണ്ടാകുന്ന ഉപോത്പന്നങ്ങള്‍ ജലവും ഗ്ലൂക്കനോലാക്റ്റനും (gluconolactone) ആണ്. സൗന്ദര്യവര്‍ധകവസ്തുക്കളിലും മറ്റും ഉപയോഗിക്കുന്ന രാസവസ്തുവാണ് ഗ്ലൂക്കനോലാക്റ്റന്‍.

പ്രകൃതിയില്‍ നിന്നാണ് പുതിയ ബാറ്ററി സങ്കേതത്തിനുള്ള ആശയം ഗവേഷകര്‍ക്ക് ലഭിച്ചത്. ചിതലുകള്‍ തടിയും മറ്റും തങ്ങളുടെ ഊര്‍ജാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വിദ്യയാണ് ഗവേഷകര്‍ കടമെടുത്തത്. പഴച്ചാര്‍ ഉപയോഗിച്ച് വാക്ക്മാന്‍ മ്യൂസിക് പ്ലെയര്‍ ചാര്‍ജ്‌ചെയ്യാന്‍ സോണി ഗവേഷകര്‍ മുമ്പ് ശ്രമിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് പുതിയ ബയോ-ബാറ്ററി സങ്കേതത്തില്‍ അവര്‍ എത്തിയത്.

എന്നാല്‍, പുതിയ സങ്കേതം പ്രയോഗതലത്തിലെത്താന്‍ ഇനിയും ഏറെ ഗവേഷണം ആവശ്യമാണ്. സോണിയെപ്പോലുള്ള വന്‍കിട കമ്പനികള്‍ ഇത്തരം പരിസ്ഥിതി സൗഹൃദസങ്കേതങ്ങള്‍ വികസിപ്പിക്കാന്‍ തയ്യാറാകുന്നത് നല്ലകാര്യമാണെന്ന് നിരീക്ഷകര്‍ പറയുന്നു. അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഗ്രീന്‍ പീസ് പുതിയ സങ്കേതം സ്വാഗതം ചെയ്തു.