Thursday, March 10, 2011

ശല്യസന്ദേശങ്ങളെ ഇനി പേടിക്കേണ്ട



Posted on: 08 Mar 2011




മൊബൈല്‍ഫോണില്‍ നമ്മുടെ സൈ്വര്യംകെടുത്താനെത്തുന്ന ശല്യസന്ദേശങ്ങളെ (ശല്യമെസേജുകളെ) നിയന്ത്രിക്കാന്‍ പുതിയ സോഫ്ട്‌വേര്‍ പിറവിയെടുത്തു. ഡല്‍ഹിയില്‍ ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍േേഷന്‍ ടെക്‌നോളജിയിലെ (ഐ.ഐ.ഐ.ടി.) വിദഗ്ധരാണ് ഇതു രൂപപ്പെടുത്തിയത്. 'എസ്.എം.എസ്. അസാസിന്‍' (SMS Assassin) എന്നു പേരിട്ടിരിക്കുന്ന ഈ സോഫ്ട്‌വേര്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ നമുക്ക് താത്പര്യമില്ലാത്ത ഒരു ശല്യമെസേജും (spam messages) ഫോണിലേക്ക് വരില്ല.

ശല്യമെസേജുകളില്‍തന്നെ നമുക്ക് എന്തെങ്കിലും താത്പര്യമുള്ളവ മാത്രം മൊബൈലിലേക്ക് കടത്തിവിടാനുള്ള സൗകര്യവും ഈ സോഫ്ട്‌വേറിലുണ്ട്. ഐ.ഐ.ഐ.ടി.യിലെ അസിസ്റ്റന്റ് പ്രൊഫസര്‍ പൊന്നുരംഗം കുമാരഗുരു, ഗവേഷകവിദ്യാര്‍ഥി കുല്‍ദീപ് യാദവ് എന്നിവര്‍ ചേര്‍ന്നാണ് പുതിയ സോഫ്ട്‌വേര്‍ രൂപപ്പെടുത്തിയത്.

പരസ്യ എസ്.എസ്.എം.എസുകളുടെ എണ്ണം അനിയന്ത്രിതമാം വര്‍ധിക്കുന്നത് ശ്രദ്ധയില്‍ പെട്ടപ്പോഴാണ് ഇത്തരമൊരു സോഫ്ട്‌വേറിനെക്കുറിച്ച് ആലോചിച്ചതെന്ന് പൊന്നുരംഗം കുമാരഗുരു 'മാതൃഭൂമി'യോടു പറഞ്ഞു. ഒരുദിവസം രാജ്യമൊട്ടാകെ പത്തുകോടി പരസ്യ എസ്.എം.എസുകള്‍ പ്രചരിക്കുന്നുണ്ട്. ഈ രംഗത്തെ കമ്പനികളുടെ കിടമത്സരം കാരണം 3,500 രൂപ മുടക്കിയാല്‍ ഒരുലക്ഷം മെസേജുകള്‍ വരെ അയക്കാന്‍ സാധിക്കുന്ന സ്ഥിതിയാണുള്ളത്.

തിരക്കിനിടയില്‍ നമ്മുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നവയാണ് ഇത്തരം മിക്ക മെസേജുകളും. എന്നാല്‍, ഇവയില്‍ ചിലതെങ്കിലും നമുക്ക് ഉപകാരപ്പെടുന്നവയാകാം. ചിലര്‍ക്ക് ശല്യമെസേജെന്നുതോന്നുന്നത് മറ്റുചിലര്‍ക്ക് താത്പര്യമുള്ളതാകാം. അതുകൊണ്ടുതന്നെ എല്ലാ പരസ്യമെസേജുകളും നിയന്ത്രിക്കാനുള്ള ടെലിഫോണ്‍ റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യുടെ പദ്ധതി ഫലപ്രദമാകില്ല. വേണ്ട സന്ദേശങ്ങള്‍ മാത്രം തിരഞ്ഞെടുക്കുകയും മറ്റുള്ളവ ഇന്‍ബോക്‌സിലെത്തും മുമ്പേ ഡിലീറ്റ് ചെയ്യലുമാണ് എസ്.എം.എസ്. അസാസിന്‍ സോഫ്ട്‌വേറിന്റെ ധര്‍മമെന്ന് പൊന്നുരംഗം അറിയിക്കുന്നു.

നിലവില്‍ നോക്കിയയുടെ സിംബിയന്‍ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ഫോണുകളില്‍ മാത്രമേ 'എസ്.എം.എസ്. അസാസിന്‍' പ്രവര്‍ത്തിക്കൂ. താമസിയാതെ ആന്‍ഡ്രോയിഡ്, വിന്‍ഡോസ് മൊബൈല്‍ 7 പ്ലാറ്റ്‌ഫോമുകളിലും പ്രവര്‍ത്തിക്കുന്ന രീതിയില്‍ പുതിയ സോഫ്ട്‌വേര്‍ പരിഷ്‌ക്കരിക്കുമെന്ന് പൊന്നുരംഗം പറയുന്നു. അമേരിക്കയിലെ അരിസോണയില്‍ ഈമാസം നടന്ന ഹോട്ട്‌മൊബൈല്‍ 2011 അന്താരാഷ്ട്ര മൊബൈല്‍കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെട്ട 'എസ്.എം.എസ്. അസാസിന്‍' സോഫ്ട്‌വേറിന്റെ വികസന പരിപാടികള്‍ നടന്നുവരികയാണ്.

തുടര്‍ഗവേഷണത്തിനായി പരസ്യഎസ്.എം.എസുകള്‍ അയച്ചുതരണമെന്നാവശ്യപ്പെട്ട് പൊന്നുരംഗവും ശിഷ്യന്‍മാരും ഫെയ്‌സ്ബുക്കില്‍ പ്രത്യേകപേജ് തുടങ്ങിയിട്ടുണ്ട്. http://en-gb.facebook.com/SMSAssassin?v=info എന്ന േഫസ്ബുക്ക് അക്കൗണ്ടിലേക്കോ +91 8826068429 എന്ന മൊബൈല്‍ നമ്പറിലേക്കോ നമുക്ക് വരുന്ന പരസ്യമെസേജുകള്‍ ഫോര്‍വേഡ് ചെയ്തുകൊടുത്ത് അവരെ സഹായിക്കാം. പതിനഞ്ചുദിവസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ മെസേജുകള്‍ ഫോര്‍വേഡ് ചെയ്യുന്നവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നു.

അതിനിടെ, പരസ്യ എസ്.എം.എസുകള്‍ നിയന്ത്രിക്കാന്‍ ട്രായ് പ്രഖ്യാപിച്ച എസ്.എം.എസ്. നിയന്ത്രണപരിപാടി വീണ്ടും നീളുകയാണ്. മാര്‍ച്ച് ഒന്ന് മുതല്‍ നടപ്പാകുമെന്ന് പറഞ്ഞ പദ്ധതി ഏപ്രില്‍ ഒന്നിലേക്ക് നീട്ടിയിട്ടുണ്ട്. ടെലിമാര്‍ക്കറ്റിങ് കമ്പനികളും മൊബൈല്‍ഫോണ്‍ ഉപഭോക്താക്കളും താത്പര്യമെടുക്കാത്തതുതന്നെ പ്രധാനകാരണം. ടെലിമാര്‍ക്കറ്റിങ് കമ്പനികള്‍ തങ്ങളുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും തങ്ങളനുവദിക്കുന്ന നമ്പറുകളില്‍ നിന്നുമാത്രമേ മെസേജുകള്‍ അയക്കാന്‍ പാടുള്ളൂ എന്നും ട്രായ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വിരലിലെണ്ണാവുന്ന കമ്പനികള്‍ മാത്രമേ അതനുസരിച്ചുള്ളൂ.

പരസ്യമെസേജുകള്‍ താത്പര്യമില്ലാത്ത ഉപഭോക്താക്കള്‍ അക്കാര്യമറിയിച്ചുകൊണ്ട് എസ്.എം.എസ്. അയക്കണമെന്ന ട്രായ് നിര്‍ദേശവും സ്വീകരിക്കപ്പെട്ടില്ല. രാജ്യമെങ്ങുമായി പതിനഞ്ചുശതമാനം മൊബൈല്‍വരിക്കാര്‍ മാത്രമേ ഇതുവരെ ഇങ്ങനെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ. അങ്ങനെ ചെയ്താല്‍ നമുക്ക് താത്പര്യമുളള ഓഫറുകളുടെ എസ്.എം.എസുകള്‍ പോലും ലഭിക്കാതാകും എന്നതാണ് ട്രായ് പദ്ധതിയുടെ പ്രധാനന്യൂനത. എന്തായാലും ഏപ്രില്‍ ഒന്ന് മുതല്‍ എസ്.എം.എസ്. നിയന്ത്രണപദ്ധതി നടപ്പാക്കുമെന്നാണ് ട്രായ് പ്രഖ്യാപിച്ചിരിക്കുന്നത്. 

0 അഭിപ്രായ(ങ്ങള്‍) :

Post a Comment