Monday, February 07, 2011

ഷൊര്‍ണൂരില്‍ നിന്ന് പഠിക്കേണ്ടത്‌



കടപ്പാട്: മാതൃഭൂമി :Posted on: 07 Feb 2011

തിന്മയെ മുഖാമുഖം കാണുകയാണെന്ന തോന്നലുളവാക്കുന്ന ക്രൂരമായ കുറ്റകൃത്യം എല്ലാ സമൂഹവും ഒരിക്കലെങ്കിലും അഭിമുഖീകരിക്കുന്നുണ്ട്. അത് ആ സമൂഹത്തെ ആഴത്തില്‍ ഉലയ്ക്കുന്നു. നന്മ തിന്മകളെക്കുറിച്ചുള്ള അവരുടെ മുന്‍ധാരണകളെ മാറ്റിമറിക്കുന്നു. അതവരെ ഭയചകിതരും ദു:ഖിതരും നിസഹായരും നിഷ്ഠുരരും ആക്കുന്നു.

അത്തരത്തില്‍ ഒരു കുറ്റകൃത്യമാണ് കഴിഞ്ഞയാഴ്ച്ച ഷൊര്‍ണ്ണൂരില്‍ നടന്നത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം കേരളത്തില്‍ അസാധാരണമല്ല. ബലാത്സംഗം പോലും അപൂര്‍വമല്ല (കേരള പോലീസിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാകുന്ന കണക്കനുസരിച്ച് 2008-ല്‍ 548 ബലാത്സംഗങ്ങളാണ് കേരളത്തില്‍ നടന്നത്). ഇതില്‍ നിന്നൊക്കെ ഷോര്‍ണ്ണൂരിലെ സംഭവത്തെ മാറ്റിനിര്‍ത്തുന്നത് അത് ചെയ്തതിലെ മൃഗീയതയും ആ പെണ്‍കുട്ടിയുടെ ജീവിതത്തിലെ പ്രത്യേക സമയവും ആ കുറ്റകൃത്യം സാധ്യമാക്കിയ നിര്‍ഭാഗ്യകരമായ സാഹചര്യങ്ങളുമാണ്. നമ്മുടെ സമൂഹം പൊട്ടിത്തെറിച്ചതിലും അവരുടെ കോപം, ജനം തല്ലിച്ചതക്കുമെന്ന് ഭയന്ന് പ്രതിയെ കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് പോലീസിന് കൊണ്ടുവരാന്‍ പോലുമാകാത്ത വിധം നിയന്ത്രണാതീതമായതിലും അത്ഭുതമില്ല.

ഇത്തരം കുറ്റകൃത്യങ്ങള്‍ വളരെ അപൂര്‍വമാണ്, പക്ഷേ കേട്ടുകേള്‍വിയില്ലാത്തതല്ല. ബെല്‍ജിയത്തിലെ മാര്‍ക് ഡ്യുട്രൗക്‌സിന്റെ കേസ് ഒരുദാഹരണം. ആറിനും പത്തൊമ്പതിനുമിടക്ക് പ്രായമുള്ള ആറ് പെണ്‍കുട്ടികളെയാണ് 1995-'96-ല്‍ ഡ്യുട്രൗക്‌സ് തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയത്. ഇവരില്‍ നാല് പേരെ കൊന്നു കളഞ്ഞു. ബെല്‍ജിയത്തെ മുഴുവന്‍ പിടിച്ചുകുലുക്കിയ ഒരു കേസായിരുന്നു അത്. ആ നാട്ടിലെ പോലീസ് സംവിധാനത്തില്‍ കാര്യമായ മാറ്റം വരുത്തുന്നതിലേക്ക് നയിച്ചു അത്. സ്വന്തം മകളെ തട്ടിക്കൊണ്ടുപോയി വീടിന്റെ നിലവറയിലൊളിപ്പിച്ച് 26 വര്‍ഷം തുടര്‍ച്ചയായി ബലാത്സംഗം ചെയ്ത് അവളില്‍ ആറ് കുട്ടികളെ ജനിപ്പിച്ചതിന് - ഒരു കുഞ്ഞ് ജനിച്ച് അധികം വൈകാതെ മരിച്ചു- 2006-ല്‍ അറസ്റ്റിലായ ഓസ്ട്രിയക്കാരനായ അച്ഛന്‍ ജോസഫ് ഫ്രിറ്റ്‌സലിന്റെ ഉദാഹരണമാണ് മറ്റൊന്ന്. ഈ സംഭവങ്ങള്‍ ആ സമൂഹങ്ങളെ സ്തബ്ധരാക്കി. അത് അവയെ ഒരു വീണ്ടുവിചാരത്തിലേക്ക് നയിച്ചു.

അത്യപൂര്‍വവും അതിമൃഗീയവുമായ ഒരു കുറ്റകൃത്യം ഒരു സമൂഹം അഭിമുഖീകരിക്കുമ്പോള്‍ ചെയ്യാന്‍ ഒട്ടേറെക്കാര്യങ്ങളുണ്ട്. കുറ്റകൃത്യത്തിനിരയായ ആളെ രക്ഷിച്ച്, കൗണ്‍സലിങ് നല്‍കി സമൂഹത്തിന്റെ ഭാഗമാക്കുക എന്നതാണ് ആദ്യത്തേത്.

സുപ്രധാനമായ രണ്ടാമത്തെകാര്യം കുറ്റവാളിയെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരിക എന്നതാണ്. കുറ്റവാളിക്കു നേരെയുള്ള നമ്മുടെ രോഷം നീതിനിര്‍വഹണത്തെ ബാധിക്കുന്ന തരത്തിലാവരുത്. ഇത്തരം സംഭവത്തില്‍ കുറ്റവാളിയെ കയ്യേറ്റം ചെയ്യണമെന്നു തോന്നുക സ്വാഭാവികമാണ്. മാതൃകാപരമായ രീതിയില്‍ ജനക്കൂട്ടത്തിന്റെ നീതി നടപ്പാക്കാനുള്ള പ്രവണതയും മനസ്സിലാക്കാനാവും. എന്നാല്‍ വിദൂരഭാവിയില്‍ കുറ്റവാളികളെ സഹായിക്കാന്‍ മാത്രമാവും ഇവ ഉതകുക. പ്രിയദര്‍ശിനി മാട്ടൂവിനെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ സംഭവിച്ചതു പോലുള്ള കാര്യങ്ങളുണ്ടായിട്ടുണ്ടെന്നത് വാസ്തവമാണ്. ആ കേസില്‍ കുറ്റക്കാരനെ വിചാരണചെയ്ത കോടതി വെറുതെ വിട്ടു. മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും ഭാഗത്തുനിന്നുണ്ടായ ശക്തമായ പ്രതിഷേധം മൂലം രണ്ടാമത് വിചാരണനടത്തി കുറ്റക്കാരനെന്നു വിധിച്ചു. എന്നിരുന്നാലും നീതിനിര്‍വഹണ പ്രക്രിയ അതിന്റേതായ രീതിയില്‍ നടക്കാന്‍ നമ്മള്‍ അനുവദിച്ചേ തീരൂ. എന്നാല്‍, ഒട്ടും മയമില്ലാതെയും സൂക്ഷ്മമായും സമയബന്ധിതമായി ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുംവിധം നമ്മുടെ നീതിന്യായ വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയും വേണം.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയുക എന്നതാണ് ഇവക്കൊപ്പം ചെയ്യേണ്ട മൂന്നാമത്തെ കാര്യം. രാവെന്നോ പകലെന്നോ ഇല്ലാതെ പൊതു ഇടത്ത് സ്ത്രീക്ക് സുരക്ഷിയൊരുക്കാന്‍-ക്രൂരമായ കുറ്റകൃത്യങ്ങളില്‍ നിന്നുമാത്രമുള്ള സുരക്ഷയല്ല-ഒരു സമൂഹമെന്ന നിലയില്‍ എങ്ങനെ കഴിയുമെന്ന് നാം ചിന്തിക്കണം. വ്യക്തിസ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും നിഷേധിച്ചാണ് ഇത്തരം ഭീകരതകളില്‍ നിന്ന് നമ്മുടെ അമ്മമാര്‍ക്കും പെങ്ങന്‍മാര്‍ക്കും പെണ്‍മക്കള്‍ക്കും നാം സുരക്ഷയൊരുക്കുന്നതെങ്കില്‍ അത് സ്ത്രീ വര്‍ഗത്തിന് നല്‍കുന്ന ശിക്ഷയും ഒരു വന്‍ ദുരന്തവും ആയിരിക്കും. ഇതിന്റെ നേര്‍വിപരീതം പ്രവര്‍ത്തിക്കാനുള്ള അവസരമായി വേണം നാം ഈ ദുരന്തത്തെ കണക്കാക്കാന്‍. രാവെന്നോ പകലെന്നോ ഭേദമില്ലാതെ നമ്മുടെ പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് സ്വതന്ത്രമായി പെരുമാറാന്‍ സാഹചര്യം ഒരുക്കിത്തുടങ്ങണം.


ലളിതമായ ഉദാഹരണത്തിലൂടെ ഇത് ഞാന്‍ വിശദമാക്കാം. വനിതാ കമ്പാര്‍ട്ട്‌മെന്റ് ട്രെയിനിന്റെ പിന്നിലാകുന്നതാണോ നടുവിലാകുന്നതാണോ സുരക്ഷിതം എന്നതിനെച്ചൊല്ലിയാണ് തര്‍ക്കങ്ങള്‍ നടക്കുന്നത്. അത് അങ്ങനെ ആകേണ്ടതായിരുന്നു. അങ്ങനെ ചെയ്യുകയും വേണം. റെയില്‍വേയുടെ ഭാഗത്തുനിന്ന് ഉടനുണ്ടായ പ്രതികരണം ഒരു പോലീസുകാരനെയോ/പോലീസുകാരിയെയോ നിയമിക്കുക എന്നതാണ്. അതും നല്ലതാണ്. എങ്കിലും, ഒടുവില്‍ ഇത്തരം അടിയന്തര നടപടികള്‍ക്ക് പരിധികളുണ്ടാകും. സ്ത്രീകളെ മാറ്റി സംരക്ഷിച്ച് നിര്‍ത്തുന്ന, എല്ലാറ്റില്‍ നിന്നും അവരെ തടുക്കുന്ന തരത്തിലുള്ള നടപടികളായിരിക്കരുത് ഒരു സമൂഹമെന്നനിലയില്‍ നാം സ്വീകരിക്കേണ്ടത്. നമ്മുടെ സ്ത്രീകളെ ഉള്‍ക്കൊള്ളുന്ന, അവര്‍ക്ക് ഭീഷണിയില്ലാത്ത ഒരു സ്ഥിതിവിശേഷമുണ്ടാക്കാനാണ് സമൂഹം ആഗ്രഹിക്കേണ്ടത്. ലോകത്തിന്റെ പലഭാഗങ്ങളിലും പൊതുഗതാഗത സംവിധാനത്തില്‍ ആണ്‍പെണ്‍ വേര്‍തിരിവില്ല. കീര്‍ത്തികേട്ട കേരള മോഡലില്‍ നമ്മുടെ ആരോഗ്യരംഗവും വിദ്യാഭ്യാസ രംഗവും പോലുള്ളവ വികസിതരാജ്യങ്ങളുടെ നിലവാരത്തിലാക്കാന്‍ നമുക്ക് കഴിഞ്ഞു. നമ്മുടെ ട്രെയിനുകളിലും ബസുകളിലും സ്ത്രീ-പുരുഷ വേര്‍തിരിവ് ആവശ്യമില്ലാത്ത ഒരു നാളിനെപ്പറ്റി ചിന്തിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്? ക്രൂരമായ കുറ്റകൃത്യങ്ങളല്ലെങ്കിലും വൈകൃതം നിറഞ്ഞ പല പെരുമാറ്റങ്ങളും സ്ത്രീകള്‍ക്ക് ഓരോ ദിവസവും അനുഭവിക്കേണ്ടി വരുന്നതിനാലാണ് വനിതാ കമ്പാര്‍ട്ട്‌മെന്റ് ആവശ്യമായി വരുന്നതെന്ന് എനിക്കറിയാം. ഷൊര്‍ണൂരിലെ മനോരോഗിയായ കുറ്റവാളിയെപ്പോലുള്ളവര്‍ അപൂര്‍വമാണെങ്കിലും ഇത്തരം സംവിധാനങ്ങള്‍ നിലനില്‍ക്കുന്നതിന്റെ കാരണം സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്തവിധം പൊതു ഇടങ്ങള്‍ അസ്വസ്ഥമാക്കുന്നവര്‍ നമുക്ക് ചുറ്റമുണ്ടെന്നുള്ളതാണ്. സ്ത്രീകളോടുള്ള ഈ മര്യാദകെട്ട പെരുമാറ്റം ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നമ്മുടെ ഭാഗത്തുനിന്നുണ്ടാവണം. അങ്ങനെ വന്നാലേ കൊടുംകുറ്റം ചെയ്യുന്നവരെ തിരിച്ചറിഞ്ഞ് ഉന്‍മൂലനം ചെയ്യാനാവൂ.

സ്ത്രീക്കും പുരുഷനും തങ്ങളുടെ കഴിവുകള്‍ വികസിപ്പിക്കാനും അത് സമൂഹത്തിന് ഉപയുക്തമാം വിധം പ്രയോഗിക്കാനും കഴിയുംവണ്ണം തുല്യ അവസരങ്ങളുള്ള സമൂഹമാണ് സംസ്‌ക്കാര സമ്പന്നമായ സമൂഹം. സമയത്തിന്റെയോ സ്ഥലത്തിന്റെയോ നിയന്ത്രണമില്ലാതെ പുരുഷനെപ്പോലെ വിദ്യാഭ്യാസവും തൊഴിലും തേടാനുള്ള സ്വാതന്ത്ര്യം സ്ത്രീക്കും വേണം. കേരളത്തിലെ പട്ടണങ്ങളിലെ ബസുകളിലും ട്രെയിനുകളിലും മറ്റും ഏഴുമണികഴിഞ്ഞ് യാത്രക്കാരികളെ കാണുക ഒരപൂര്‍വതയാണ്. ഷോര്‍ണൂര്‍ സംഭവത്തോടെ ഇത് ഇനിയും കുറയാനാണ് സാധ്യത. എന്നാല്‍, അങ്ങനെയാവരുത്. ഇന്ത്യയില്‍ തന്നെ, നാഗ്പൂരും ബറോഡയും പോലുള്ള പട്ടണങ്ങളില്‍ പൊതു-സ്വകാര്യ വാഹനങ്ങളില്‍ രാത്രിവൈകിയും സ്ത്രീകള്‍ സഞ്ചരിക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും സാക്ഷരമായ, ഒട്ടേറെ നേട്ടങ്ങളുള്ള സംസ്ഥാനമായ കേരളത്തില്‍ സ്ത്രീകളെ പൊതുനിരത്തില്‍ കാണുന്ന സമയം നമുക്ക് അല്‍പ്പം കൂടി കൂട്ടിക്കൂടേ? നമ്മുടെ സാമൂഹിക പരിണാമത്തിന്റെ ഒരു സൂചകമായി അതിനെ കണ്ടുകൂടേ?

അവസാനമായി, കമ്പാര്‍ട്ട്‌മെന്റിലെ പോലീസുകാരല്ല നമ്മുടെ സ്ത്രീകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷമൊരുക്കേണ്ടത്. ഔദ്യോഗിക സുരക്ഷ നല്‍കാന്‍ കഴിയുന്ന സമയത്തിനും സ്ഥലത്തിനും പരിമിതിയുണ്ട്. സമൂഹത്തിലെ എല്ലാവരും സംസ്‌ക്കാരത്തോടെ പെരുമാറാന്‍ തുടങ്ങുമ്പോള്‍, എല്ലാവരും പരസ്​പരം സംരക്ഷിക്കാന്‍ തുങ്ങുമ്പോള്‍, പൊതു ഇടങ്ങള്‍ ആസ്വദിക്കാന്‍ പരസ്​പരം അനുവദിക്കുമ്പോള്‍, അപ്പോഴാണ് സാമൂഹിക സുരക്ഷ മെച്ചപ്പെടുന്നത്. അപ്പോഴാണ് നമ്മുടെ നാട് ഭൂമിയിലെ ഏറ്റവും സംസ്‌ക്കാരസമ്പന്നവും ജ്ഞാനദീപ്തവുമാണെന്ന് നമുക്ക് സത്യസന്ധമായി അവകാശപ്പെടാനാവുന്നത്. ഇത് നേടാന്‍കഴിയാത്ത ഒന്നല്ല. ലോകത്തിലെയും ഇന്ത്യയിലെ തന്നെയും മറ്റ് സമൂഹങ്ങള്‍ കൈവരിച്ച നേട്ടമാണ്. ഷൊര്‍ണൂരിലെ ആ പാവം പെണ്‍കുട്ടിക്ക് നല്‍കാന്‍ കഴിയാതെ പോയ സ്വാതന്ത്ര്യവും സുരക്ഷയും നമ്മുടെ അമ്മമാര്‍ക്കും പെങ്ങന്‍മാര്‍ക്കും പെണ്‍മക്കള്‍ക്കും നല്‍കുന്നതിനെപ്പറ്റി രോഷത്തിന്റെയും പ്രതികാരത്തിന്റെയും ഈ നിമിഷം നമുക്ക് ചിന്തിക്കാം.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment