Friday, September 16, 2011

ആയിരം വര്‍ഷം ആയുസുള്ള എം-ഡിസ്‌ക്‌






ഡിജിറ്റല്‍ യുഗത്തിന്റെ മുഖമുദ്ര ഡിജിറ്റല്‍ വിവരങ്ങള്‍ അത്ര സുരക്ഷിതമല്ല എന്നതാണ്. എത്ര സുരക്ഷിതമെന്ന് കരുതുന്ന നെറ്റ്‌വര്‍ക്കുകളിലും കമ്പ്യൂട്ടര്‍ ഭേദകരോ ദുഷ്ടപ്രോഗ്രാമുകളോ അതിക്രമിച്ചു കടന്ന് വിവരങ്ങള്‍ ചോര്‍ത്തുകയോ നശിപ്പിക്കുകയോ ചെയ്യാം. അതുപോലെ ഹാര്‍ഡ് ഡിസ്‌കുകളല്‍ എത്രകാലം വിവരങ്ങള്‍ സുരക്ഷിതമായിരിക്കും എന്നതിനും വലിയ ഉറപ്പില്ല. അതുകൊണ്ടുതന്നെയാണ് പണ്ടുമുതല്‍ എക്‌സ്റ്റേണല്‍ സ്റ്റോറേജ് ഡിവൈസുകള്‍ (വിവരസംഭരണികള്‍) നമ്മള്‍ ആശ്രയിക്കാറ്. കൈയിലുള്ള ഡാറ്റയുടെ ഒരു അധികകോപ്പി എടുത്തുവെയ്ക്കാന്‍ ഇത്തരം ഡിവൈസുകള്‍ സഹായിക്കുന്നു.

പല വന്‍കിട സ്ഥാപനങ്ങളും ഒരേസമയം രണ്ടും മൂന്നും സര്‍വ്വറുകളിലായി വിവരങ്ങള്‍ സൂക്ഷിച്ചാണ് പലപ്പോഴും ഭീഷണികളെ അതിജീവിക്കുന്നത്. എന്നാല്‍, ചെറുകിട സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഇത്ര രീതി പ്രായോഗികമല്ല. സിഡി/ഡിവിഡി/ബ്ലൂറേ ഡിസ്‌കുകളെയാണ് അത്തരക്കാര്‍ വിവരസംഭരണികളായി ഉപയോഗിക്കുന്നത്. എക്‌സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്‌കുകളും പെന്‍ഡ്രൈവുകളും ഉപയോഗിക്കാറുണ്ടെങ്കിലും അതിലെ വിവരനഷ്ട സാധ്യത കൂടുതലായതിനാല്‍ സ്ഥിരമായ വിവര ശേഖരണത്തിന് ഇവയെ കാര്യമായി ഉപയോഗിക്കുന്നത് ബുദ്ധിയല്ല.

നാലോ അഞ്ചോ വര്‍ഷം പഴക്കമുള്ള സിഡി/ഡിവിഡിയില്‍ നിന്ന് വിവരങ്ങള്‍ പുറത്തെടുക്കാന്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ വിജയിക്കണമെന്നില്ല. പലപ്പോഴും സിഡി ഇടക്ക് നിന്നുപോവുകയോ 'റീഡിങ് എറര്‍' മെസേജുകള്‍ വരികയോ ചെയ്യും. ഒരു ചെറിയ പോറല്‍പോലും സാധാരണ ഡിസ്‌കുകളില്‍ വിവരനഷ്ടത്തിന് കാരണമാകാറുണ്ട്. ചൂട്, തണുപ്പ്, വെളിച്ചം എന്നിവയിലെ ഏറ്റക്കുറച്ചിലുകളും സാധാരണ സിഡി/ഡിവിഡികളെ ബാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ വിലപ്പെട്ടതായി കരുതുന്ന ഓഫീസ് ഫയലുകള്‍, ഡാറ്റാബേസ്, കല്ല്യാണ വീഡിയോ, ആല്‍ബങ്ങള്‍, അപൂര്‍വ്വങ്ങളായ സിനിമകള്‍, പാട്ടുകള്‍ എന്നിവ പലപ്പോഴും നഷ്ടപ്പെടുന്നു.

സിഡികളുടെയും ഡിവിഡികളുടെയും വില കുറയുന്നതിനനുസരിച്ച് ഗുണനിലവാരം കുറയുന്നതും, സുരക്ഷിതമായി സൂക്ഷിക്കാത്തതുമാണ് ഈ പ്രശ്‌നത്തിന് പ്രധാന കാരണം. ഇതിനെല്ലാം പുറമേ പത്തുവര്‍ഷമാണ് ഇത്തരം സംഭരണികള്‍ക്കുള്ള പരമാവധി ആയുസ്സ് (സാധാരണഗതിയില്‍ അത്രയും ലഭിക്കാറില്ല എന്നതാണ് വാസ്തവം). ചുരുക്കത്തില്‍ വിലയേറിയ വിവരങ്ങള്‍ നഷ്ടപ്പെടാതെ ദീര്‍ഘകാലത്തേക്ക് സൂക്ഷിക്കുക എന്നത് ബുദ്ധിമുട്ടേറിയ സംഗതി തന്നെയെന്ന് സാരം.

ഇത്തരം പ്രയാസങ്ങള്‍ പൂര്‍ണമായും മറക്കാവുന്ന പുതിയ മാര്‍ഗം സാള്‍ട്ട് ലേക് സിറ്റിയിലെഒപ്റ്റിക്കല്‍ ഡിസ്‌ക് കമ്പനിയായ മില്ലേനിറ്റ ആവിഷ്‌ക്കരിച്ചിരിക്കുന്നു. ആയിരം വര്‍ഷം ആയുസ്സ് വാഗ്ദാനം ചെയ്യുന്ന ഡിസ്‌കാണിത്. എം-ഡിസ്‌ക് എന്നുപേരിട്ടിരിക്കുന്ന ഈ പുത്തന്‍ സംഭരണി സാധാരണ ഡിവിഡി പ്ലേയറുകളില്‍ റീഡ് ചെയ്യാന്‍ കഴിയുന്നതാണ്. അതുകൊണ്ട് ഉപയോഗിക്കാന്‍ പ്രത്യേക ഉപകരണത്തിന്റെ (റീഡറുകള്‍) ആവശ്യമില്ല. പുതിയ സങ്കേത്തിനായുള്ള പേറ്റന്റും മില്ലേനിറ്റ കമ്പനി സ്വന്തമാക്കിയിട്ടുണ്ട്.


എം-ഡിസ്‌കിലും വിവരങ്ങള്‍ സൂക്ഷിക്കുന്നത് (റൈറ്റ് ചെയ്യുന്ന രീതി) സാധാരണ സിഡി-ഡിവിഡികളുടെത് പോലെയാണെങ്കിലും, ഡിസ്‌കിന്റെ ഗുണനിലവാരവും വിവരസംഭരണത്തിന് ഉപയോഗിച്ചിരിക്കുന്ന പഥാര്‍ത്ഥങ്ങളും വ്യത്യസ്തമാണ്്. സാധാരണ ഡിസ്‌കുകളില്‍ ലേസര്‍ രശ്മികളുടെ സഹായത്തോടെ ഡിസ്‌കിന്റെ പ്രതലത്തിലുള്ള കാര്‍ബണിക സംയുക്തങ്ങളില്‍ വിവരങ്ങള്‍ ആലേഖനം ചെയ്യുകയാണ് രീതി. എന്നാല്‍, എം-ഡിസ്‌കില്‍ കാര്‍ബണിക സംയുക്തങ്ങള്‍ക്ക് പകരം പാറപോലെ ഉറപ്പുള്ള പ്രത്യേക പ്രതലത്തില്‍ ശക്തിയേറിയ ലേസറുകള്‍ ഉപയോഗിച്ച് വിവരങ്ങള്‍ ആലേഖനം ചെയ്യപ്പെടുന്നു. ഇത്തരം പ്രതലങ്ങളെ ചൂട്, തണുപ്പ്, പോറലുകള്‍ എന്നിവയൊന്നും ബാധിക്കുകയില്ല. മാത്രമല്ല ഇവ മായ്ച്ചുകളയാനോ മുകളില്‍ വീണ്ടും റൈറ്റ് പറ്റുകയുമില്ല.

ഇത്തരം ഡിസ്‌കുകളെ നിങ്ങള്‍ക്ക് ലിക്വിഡ് നൈട്രജനില്‍ മുക്കിയോ തിളച്ചവെള്ളത്തില്‍ ഇട്ടോ പരീക്ഷിക്കാം. എല്ലാ പരീക്ഷണങ്ങളെയും ഡിസ്‌ക് അതിജീവിച്ചതായും ഒരു ശതമാനം പോലും വിവരനഷ്ടം സംഭവിക്കുന്നില്ലെന്നു കമ്പനി അവകാശപ്പെടുന്നു.

സാധാരണ ഡിവിഡി പ്ലെയറുകളില്‍ റീഡ് ചെയ്യാന്‍ പറ്റുമെങ്കിലും, ഇതില്‍ വിവരങ്ങള്‍ ആലേഖനം ചെയ്യാന്‍ പ്രത്യേക സംവിധാനം ആവശ്യമാണ്. ഇതിനായി പ്രത്യേക റൈറ്ററുകള്‍ (എം-റൈറ്ററുകള്‍) എല്‍ജിയുമായി സഹകരിച്ച് പുറത്തിറക്കുന്നുണ്ട്. മാത്രമല്ല ഏതൊരു ഡിവിഡി റൈറ്റര്‍ നിര്‍മാണ കമ്പനിക്കും ചെറിയമാറ്റങ്ങള്‍ വരുത്തി ഇത്തരം റൈറ്ററുകള്‍ നിര്‍മിക്കാമെന്നും കമ്പനി അറിയിച്ചു.

സാധാരണ ഡിവിഡികളിലേതുപോലെ 4.7ജിബിയാണ് എം-ഡിസ്‌കിന്റെയും സംഭരണ ശേഷി. എം-ഡിസ്‌കിന് 6.5 ഡോളറും (ഏകദേശം 300 രൂപ) പ്രത്യേക റൈറ്ററിന് 145 ഡോളറും (ഏകദേശം 7000രൂപ) ചെലവു വരും. എം-ഡിസ്‌കുകളും റൈറ്ററുകളും ഒക്ടോബര്‍ അവസാനത്തോടെ വിപണിയില്‍ ലഭ്യമാകുമെന്നാണ് അറിയുന്നത്. ആവശ്യമെങ്കില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതുമാണ്. സന്ദര്‍ശിക്കുക-http://store.millenniata.com/default.aspx




0 അഭിപ്രായ(ങ്ങള്‍) :

Post a Comment