Tuesday, October 19, 2010

രാജാവിനെപ്പോലെ രാവിലെ, രാത്രിയില്‍ അല്‌പഭക്ഷണം

രാജാവിനെപ്പോലെ രാവിലെ, രാത്രിയില്‍ അല്‌പഭക്ഷണം

തിരുവനന്തപുരം: രോഗങ്ങളെ അകറ്റിനിര്‍ത്താന്‍ ആരോഗ്യകരമായ ഭക്ഷണക്രമം സ്വീകരിക്കണമെന്ന് വിദഗ്ദ്ധ ഡോക്ടര്‍മാരുടെ ഓപ്പണ്‍ ഫോറം അഭിപ്രായപ്പെട്ടു. രാവിലെ രാജാവിനെപ്പോലെ സമൃദ്ധമായ ഭക്ഷണമാവാം. ഉച്ചയ്ക്ക് വിഭവങ്ങള്‍ കുറച്ചു മതി. രാത്രിയില്‍ പാവപ്പെട്ടവന്റേത് പോലെയാവണം. തിരുവനന്തപുരത്ത് നടത്തിയ 'മാതൃഭൂമി' ഹെല്‍ത്ത് ആന്‍ഡ് ലൈഫ്‌സ്റ്റൈല്‍ എക്‌സ്‌പോയിലാണ് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ നിരീക്ഷണങ്ങള്‍ പങ്കുവെച്ചത്.

വിദഗ്ദ്ധഡോക്ടര്‍മാരുടെ ഓപ്പണ്‍ ഫോറത്തിലൂടെ മാതൃഭൂമി ഹെല്‍ത്ത്എക്‌സ്‌പോ പൊതുജനശ്രദ്ധ പിടിച്ചുപറ്റി.
യഥേഷ്ടം ഭക്ഷണം കഴിക്കണമെന്നുള്ളപ്പോള്‍ സസ്യാഹാരം കൂടുതലായി ഉപയോഗിക്കുക. ധാന്യാഹാരങ്ങള്‍ മിതമായി ഉപയോഗിക്കുകയും പൊരിച്ചതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക.

നിത്യജീവിതത്തില്‍ നേരിടുന്ന ചെറുതും വലുതുമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ലളിതഭാഷയില്‍ ശാസ്ത്രീയാടിത്തറയോടുകൂടിയ മറുപടി നല്‍കാന്‍ മാതൃഭൂമി ഹെല്‍ത്ത് ആന്‍ഡ് ലൈഫ്‌സ്റ്റൈല്‍ എക്‌സ്‌പോയ്ക്കായി.

ആരോഗ്യത്തെക്കുറിച്ച് ബോധവാനാകുമ്പോള്‍ത്തന്നെ അതിനെ അവഗണിക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളും ഡോക്ടര്‍മാര്‍ ചര്‍ച്ചചെയ്തു. ചെവി ബഡ്‌സ് ഉപയോഗിച്ച് വൃത്തിയാക്കുന്നതുകൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ? വൃത്തിയാക്കാനെന്ന നിലയില്‍ ബഡ്‌സ് ഉപയോഗിക്കുന്നതിലൂടെ വീണ്ടും അഴുക്കിനെ ചെവിക്കുള്ളിലാക്കുകയാണ് ഫലമെന്ന് ഇന്‍.എന്‍.ടി. വിദഗ്ദ്ധന്റെ മറുപടി. ചെവിയില്‍ സ്വാഭാവികമായി ഉണ്ടാകുന്ന മെഴുക് മാറ്റേണ്ടതില്ല. സുരക്ഷിതമല്ലാതെ ബഡ്‌സ് ഉപയോഗിക്കുന്നതിലൂടെ ചെവിയുടെ കനാലില്‍ മുറിവുണ്ടാകുമെന്നും ഇത് അണുബാധയ്ക്ക് ഇടയാക്കുമെന്നും വിദഗ്ദ്ധാഭിപ്രായം വന്നു.

കേരളം കുടവയറന്മാരുടെ നാടാവുന്നതായി വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. ആധുനികകാലത്തെ ഭക്ഷണരീതിയാണ് രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നത്- ഹൃദ്രോഗവിദഗ്ദ്ധനായ ഡോ.ജി. വിജയരാഘവന്‍ പറഞ്ഞു.

ഇ.എന്‍.ടി, ദന്തരോഗം, അസ്ഥിരോഗം, ശസ്ത്രക്രിയ, മൂത്രാശയരോഗങ്ങള്‍, തൈറോയിഡ്, ഹൃദ്രോഗം, ഡയബറ്റിസ്, വന്ധ്യത, ശിശുരോഗങ്ങള്‍, നേത്രരോഗം തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ദ്ധഡോക്ടര്‍മാര്‍ ഓപ്പണ്‍ഫോറത്തില്‍ പങ്കെടുത്തു. ഡോ. ശ്രീജിത്ത് എന്‍.കുമാര്‍, ഡോ.കെ.ജി. മാധവന്‍പിള്ള, ഡോ. ലേഖ, ഡോ. സുഗുണാഭായി, ഡോ. സുരേഷ്‌ജോസഫ്, ഡോ. അജിത്‌ജോയി, ഡോ.വി.സതീഷ്‌കുമാര്‍, ഡോ. മീനാചക്രവര്‍ത്തി, ഡോ.എച്ച്. വിനയരഞ്ജന്‍ തുടങ്ങിയവരും സംശയങ്ങള്‍ക്ക് മറുപടി നല്‍കി.

വിവിധ മത്സരവിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും സമാപനയോഗത്തില്‍ വിതരണം ചെയ്തു. ഡോ. വിജയരാഘവനും ഐ.എം.എ. നിയുക്ത പ്രസിഡന്റ് ഡോ. ജി.വിജയകുമാറും ചേര്‍ന്നാണ് സമ്മാനം നല്‍കിയത്. 'മാതൃഭൂമി' തിരുവനന്തപുരം ന്യൂസ് എഡിറ്റര്‍ ബി. രമേഷ്‌കുമാര്‍ നന്ദി പറഞ്ഞു.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment