Thursday, March 31, 2011

കണ്ണ് മതി, കമ്പ്യൂട്ടര്‍ നിയന്ത്രിക്കാം



Posted on: 26 Mar 2011





മൗസിന്റെ സഹായത്തോടെ കൈ ഉപയോഗിച്ച് കമ്പ്യൂട്ടറിനെ എങ്ങനെയാണോ നിയന്ത്രിക്കുന്നത്, അതേ രീതിയില്‍ കണ്ണുകൊണ്ട് കമ്പ്യൂട്ടര്‍ സ്‌ക്രീനിലെ കാര്യങ്ങള്‍ ചെയ്യാനുള്ള സങ്കേതവുമായി രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ രംഗത്ത്. പൂണെയ്ക്ക് സമീപം ലോണാവാലയില്‍ പ്രവര്‍ത്തിക്കുന്ന സിങ്ഹാദ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ഥികളായ നിതിന്‍ പ്രകാശും സുമിത് കുമാറുമാണ് പുതിയ സങ്കേതം വികസിപ്പിച്ചതെന്ന് 'ടെക്‌നോളജി റിവ്യു' റിപ്പോര്‍ട്ട് ചെയ്യുന്നു.

ലളിതമായ ഒരു ഹെഡ്‌സെറ്റ് ഉള്‍പ്പെട്ട കണ്‍സോളിനാണ് ഇരുവരും ചേര്‍ന്ന് രൂപംനല്‍കിയിട്ടുള്ളത്. കണ്ണിന്റെ ചലനങ്ങള്‍ പിന്തുടരാനും അതിനനുസരിച്ച് കമ്പ്യൂട്ടര്‍ സ്‌ക്രീനുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാനും (ഇന്റര്‍ഫെയ്‌സിങ് നടത്താനും) സഹായിക്കുന്ന സോഫ്ട്‌വേറുമായി ചേര്‍ന്നാണ് ഈ കണ്‍സോള്‍ പ്രവര്‍ത്തിക്കുക. 'സ്‌നാപ്പ് ഐ-റൈറ്റര്‍ (SNAP eyewriter) എന്ന് പേരിട്ടിട്ടുള്ള ഈ സംവിധാനം, രോഗമോ അപകടമോ മൂലം കൈകാലുകള്‍ തളര്‍ന്നവര്‍ക്ക് വലിയ സാഹയമാകും.

മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി)യിലെ ഇന്ത്യക്കാരനായ യുവഗവേഷകന്‍ പ്രണവ് മിസ്ട്രി വികസിപ്പിച്ച 'സിക്‌സ്ത് സെന്‍സ്' (sixth sense) എന്ന സങ്കേതത്തില്‍ നിന്ന് പ്രചോദമുള്‍ക്കൊണ്ടാണ് 22 കാരനായ നിതിനും സുമിത്തും സ്‌നാപ്പ് ഐ-റൈറ്റര്‍ രൂപപ്പെടുത്തിയത്. കമ്പ്യൂട്ടര്‍ സ്‌ക്രീനുകള്‍ക്ക് പകരം സ്വന്തം ചുറ്റുപാടുകളെ തന്നെ സമ്പര്‍ക്കമുഖം (ഇന്റര്‍ഫേസ്) ആയി മാറ്റാന്‍ സഹായിക്കുന്ന സങ്കേതമാണ്സിക്‌സ്ത് സെന്‍സ്.


സാധാരണക്കാരായ ഇന്ത്യക്കാര്‍ക്ക് താങ്ങാന്‍ പറ്റുന്ന തരത്തില്‍ ചെലവു കുറഞ്ഞ പുതിയ സങ്കേതങ്ങള്‍ വികസിപ്പിക്കുക എന്നതായിരുന്നു ഇലിക്ട്രോണിക്‌സ് എന്‍ജിനിയറിങ് വിദ്യാര്‍ഥിയായ നിതിനും, ടെലികമ്മ്യൂണിക്കേഷന്‍സ് വിദ്യാര്‍ഥിയായ സുമിത്തും ലക്ഷ്യമിട്ടത്. ശരീരം തളര്‍ന്ന അവസ്ഥയിലുള്ളവര്‍ക്ക് കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ വരയ്ക്കാന്‍ കഴിയുന്ന സങ്കേതം വികസിപ്പിച്ച എന്‍ജിനിയര്‍ ജെയിംസ് പൗഡര്‍ലിയെ കണ്ടതാണ് ഇരുവരുടെയും കാര്യത്തില്‍ വഴിത്തിരിവായത്.

പൗഡര്‍ലി രൂപപ്പെടുത്തിയ ഉപകരണത്തിന് 17000 ഡോളര്‍ (ഏഴരലക്ഷം രൂപയില്‍ കൂടുതല്‍) ആണ് വില. പൗഡര്‍ലിയുടെ ഉപകരണത്തിന്റെ ചെലവു കുറഞ്ഞ വകഭേദം രൂപപ്പെടുത്താനായി ഇരുവരുടെയും പിന്നീടുള്ള ശ്രമം. കമ്പ്യൂട്ടറിലെ ഐക്കണുകളെ ലക്ഷ്യമിടാനോ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ എഴുതാനോ പാകത്തില്‍ കണ്ണിനെ ഒരു സമ്പര്‍ക്കമുഖമാക്കി ഉപയോഗിക്കുന്ന തരത്തിലാണ് ഇരുവരും ചേര്‍ന്ന് ഐ-റൈറ്റര്‍ രൂപപ്പെടുത്തിയത്. ചെലവു കുറഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ച് വികസിപ്പിച്ച ഐ-റൈറ്റര്‍ക്ക് വെറും 750 രൂപയേ ചെലവ് വരൂ.

'ഈ ഉപകരണം ധരിക്കുന്ന ഒരാള്‍ക്ക് കണ്ണ് കൊണ്ടുമാത്രം മൗസിനെ നിയന്ത്രിക്കാനാകും'-സുമിത് കുമാര്‍ പറയുന്നു. ഉന്നത റിസല്യൂഷനിലുള്ള ഒരു ക്യാമറ, രണ്ട് എല്‍.ഇ.ഡി (light-emitting diodes), കണ്ണട ഫ്രെയിം, ഇന്‍ഫ്രാറെഡ് ഫില്‍റ്ററുകള്‍, ചെമ്പ് വയറുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് ഐ-റൈറ്റര്‍.

ഇതുപയോഗിക്കുമ്പോള്‍, കണ്ണിന്റെ ചലനങ്ങളെ സോഫ്ട്‌വേര്‍ കൃത്യമായി മനസിലാക്കുകയും അതിനനുസരിച്ച് കമ്പ്യൂട്ടറിനെ നിയന്ത്രിക്കുകയും ചെയ്യും. ഐ-ട്രാക്കിങ് സോഫ്ട്‌വേറിന് രണ്ട് ഭാഗങ്ങളുണ്ട്-കണ്ണിന്റെ ചലനങ്ങള്‍ പിന്തുടരുന്നതാണ് ഒരു ഭാഗം. കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ എഴുതാനും മറ്റും സഹായിക്കുന്ന ആപ്ലിക്കേഷന്‍ ഭാഗം മറ്റൊന്ന്.

വാണിജ്യാടിസ്ഥാനത്തില്‍ ഈ കണ്‍സോള്‍ നിര്‍മിച്ച് രംഗത്തിറക്കാനാണ് ഇരുവരും പദ്ധതിയിടുന്നത്. കണ്ടുപിടിത്തം പേറ്റന്റ് ചെയ്യാനുള്ള നടപടിയും ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment