Sunday, June 03, 2012

പ്രതീക്ഷയുയര്‍ത്തി ഗാലക്‌സി എസ് 3



സാംസങിന്റെ ജാതകം തിരുത്തിക്കുറിച്ച മൊബൈല്‍ ഫോണ്‍ മോഡലായിരുന്നു ഗാലക്‌സി എസ് ടു. 2011 ഫിബ്രവരി 13ന് അവതരിപ്പിക്കപ്പെട്ട ഈ സ്മാര്‍ട്‌ഫോണ്‍ ലോകമെങ്ങുമായി രണ്ടുകോടി ഉപയോക്താക്കള്‍ സ്വന്തമാക്കിയിട്ടുണ്ട്. സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ആപ്പിളിന്റെ ഐഫോണിനുണ്ടായിരുന്ന അപ്രമാദിത്യം ചോദ്യം ചെയ്യാന്‍ ഗാലക്‌സി എസ് ടു വിനു സാധിച്ചു. നോക്കിയയെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ സെല്‍ഫോണ്‍ നിര്‍മാതാക്കള്‍ എന്ന ബഹുമതി സാംസങിന് നേടിക്കൊടുത്തതും എസ് ടുവിന്റെ അപ്രതീക്ഷിത ജനപ്രീതി തന്നെ.

ഇേപ്പാഴിതാ എസ് ടുവിന്റെ പിന്‍ഗാമിയെ അവതരിപ്പിച്ചുകൊണ്ട് സാംസങ് വീണ്ടും തലക്കെട്ടുകളില്‍ ഇടം നേടുകയാണ്. വ്യാഴാഴ്ച ലണ്ടനിലെ ഏള്‍സ് കോര്‍ട്ടില്‍ നടന്ന ചടങ്ങിലാണ് സാംസങ് ഗാലക്‌സി എസ് 3 എന്നു പേരിട്ടിരിക്കുന്ന പുത്തന്‍ ഫോണ്‍ ലോകത്തിനു പരിചയപ്പെടുത്തിയത്.

ആദ്യകാഴ്ചയില്‍ ഗാലക്‌സി എസ് 3 യുടെ വലിയ സ്‌ക്രീനിലാണ് കാണുന്നവരുടെ കണ്ണുടക്കുക. 4.8 ഇഞ്ച് വിസ്താരമേറിയ സ്‌ക്രീനാണ് ഗാലക്‌സി എസ് 3യ്ക്കുള്ളത്. ഗാലക്‌സി എസ്2വിനേക്കാള്‍ .5 ഇഞ്ച് വീതിയേറും എസ് 3യുടെ സ്‌ക്രീനിന്. ഐ ഫോണ്‍ 4 എസിന്റെ സ്‌ക്രീന്‍ വെറും 3.5 ഇഞ്ചാണെന്ന കാര്യവും ഓര്‍ക്കേണ്ടതുണ്ട്. സ്‌ക്രീന്‍ വിസ്തൃതിയുടെ കാര്യത്തില്‍ എച്ച്.ടി.സ്. എക്‌സ് വണ്‍ (4.7 ഇഞ്ച്്), നോക്കിയ ലൂമിയ 900 (4.3 ഇഞ്ച്) എന്നിവയെയും സാംസങ് എസ് 3 കടത്തിവെട്ടിയിരിക്കുന്നു. ടാബ്ലറ്റാണോ സ്മാര്‍ട്‌ഫോണ്‍ ആണോ എന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത നോട്ട് എന്ന ഫോണിന്റെ വിജയമാണ് വലിയ സ്‌ക്രീന്‍ വിപ്ലവം തുടരാന്‍ സാംസങിനു ധൈര്യം നല്‍കിയതെന്ന് വ്യക്തം. 5.3 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനോടുകൂടിയ നോട്ട് വന്‍സ്വീകാര്യത നേടിയത് സാംസങിനെത്തന്നെ അതിശയിപ്പിച്ചിരുന്നു.

4.8 ഇഞ്ച് വിസ്താരമുണ്ടെങ്കിലും എസ് 3 കൈവെള്ളയിലൊതുങ്ങുന്നുണ്ടെന്ന് വിഡിയോദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയോടു കൂടിയ എസ് 3യുടെ ദൃശ്യമികവിനോടു കിടപിടിക്കാന്‍ വിപണിയില്‍ നിലവിലുള്ള മറ്റുഫോണുകള്‍ക്കൊന്നും കഴിയില്ലെന്ന കാര്യം ഉറപ്പ്. മറ്റുഫോണുകള്‍ക്കില്ലാത്ത പുത്തന്‍ ചില സാങ്കേതികവിദ്യകളോടുകൂടിയാണ് എസ് 3യുടെ വരവ്. ഉപയോക്താവിന്റെ കണ്ണുകളുടെ ചലനം വിലയിരുത്തിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന 'സ്മാര്‍ട് സ്‌റ്റേ' സംവിധാനമാണ് ഇവയില്‍ പ്രധാനം. സ്‌ക്രീനിലേക്ക് തന്നെ നോക്കിയിരുന്നാല്‍ ഫോണിലെ ലൈറ്റ് കെടാതെ നില്‍ക്കും. ഫോണ്‍ തനിയെ ലോക്ക് ആകുകയുമില്ല. കോണ്‍ടാക്ട് ഡീറ്റെയില്‍സില്‍ നിന്ന് ഒരു നമ്പര്‍ തിരഞ്ഞെടുത്തശേഷം ഫോണ്‍ മുഖത്തേക്ക് അടുപ്പിച്ചാല്‍ അയാള്‍ക്ക് കോള്‍ പോകും. ഒരുതവണ ബട്ടന്‍ അമര്‍ത്തുന്നത് ഒഴിവാക്കാമെന്നര്‍ഥം.

ഐ ഫോണിലെ സിരി എന്ന ഡിജിറ്റല്‍ സഹായിയോടു കിടപിടിക്കുന്ന എസ്-വോയ്‌സ് എന്ന സങ്കേതവും എസ് 3യിലുണ്ട്. നിങ്ങളുടെ സംസാരം കേട്ട് അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഫോണിനെ സഹായിക്കുന്ന ആപ്ലിക്കേഷനാണ് എസ്-വോയ്‌സ്. ഫോണില്‍ പാട്ടുകേള്‍ക്കുമ്പോള്‍ ശബ്ദം കൂട്ടണമെന്ന് തോന്നിയാല്‍ അക്കാര്യം ഉറക്കെ പറഞ്ഞാല്‍ മതി, ഫോണ്‍ അക്കാര്യം ചെയ്തു തരും. സിരിയേക്കാള്‍ കാര്യക്ഷമമായ വോയ്‌സ് റെക്കഗ്നിഷന്‍ പ്രോഗ്രാമാണ് എസ്-വോയ്‌സിലുള്ളത്. എസ്-വോയ്‌സിലെ എസ് എന്ന പദം സാംസങിന്റെ ചുരുക്കമാണെന്നു കരുതാം. ഇഷ്ടമുള്ള പാട്ടുകേള്‍ക്കാനും സുഹൃത്തുക്കള്‍ക്ക് ഇമെയില്‍ അയയ്ക്കാനും ഫോട്ടോയെടുക്കാനുമൊക്കെ എസ്-വോയിസിനോട് കല്‍പ്പിച്ചാല്‍ മതിയാകും.

മറ്റുഫോണുകളിലേക്കുള്ള ഫയല്‍ ട്രാന്‍സ്ഫര്‍ വേഗത്തിലാക്കാന്‍ സഹായിക്കുന്ന എസ്-ബീം എന്ന സംവിധാനവും സാംസങ് എസ് 3യില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. രണ്ടുഫോണുകള്‍ തമ്മില്‍ മുട്ടിച്ചുവച്ചാല്‍ മാത്രം മതി ഡാറ്റ ട്രാന്‍സ്ഫറിങിന്. ഫോണിലുള്ള വീഡിയോകള്‍ സാംസങ് എച്ച്.ഡി. ടി.വിയില്‍ പ്രദര്‍ശിപ്പിക്കാനും എസ്-ബീം സഹായിക്കുന്നു.

ആന്‍ഡ്രോയ്ഡിന്റെ ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന എസ് 3യില്‍ 1.4 ഗിഗാഹെര്‍ട്‌സ് എക്‌സിനോസ് ക്വാഡ്‌കോര്‍ പ്രൊസസറാണുള്ളത്. ക്വാഡ്‌കോര്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ സാംസങ് സ്മാര്‍ട്‌ഫോണും ഇതുതന്നെ. ഒരു ജി.ബി. റാം, 64 ജി.ബി. വരെയുള്ള സ്‌റ്റോറേജ് ശേഷി, 2,100 എം.എ.എച്ച്. ബാറ്ററി, 32 ജി.ബി. വരെയുള്ള ഇന്റേണല്‍ മെമ്മറി എന്നിവയാണ് ഗാലക്‌സി എസ് 3യുടെ ഹാര്‍ഡ്‌വെയര്‍ വിശേഷങ്ങള്‍.

ഷട്ടര്‍ലാഗ് തീരെയില്ലാത്ത എട്ട് മെഗാപിക്‌സല്‍ കാമറയാണ് ഫോണിലുള്ളത്. വീഡിയോകോളിങിനായി 1.9 മെഗാപിക്‌സലോടു കൂടിയുള്ള രണ്ടാം കാമറയുമുണ്ട്. കണക്ടിവിറ്റിക്കായി 4ജി, വൈ-ഫൈ, ജി.പി.എസ്. സൗകര്യങ്ങളും ഫോണുപയോഗിച്ച് പണമിടപാടുകള്‍ നടത്താന്‍ സഹായിക്കുന്ന എന്‍.എഫ്.സി.യും ഗാലക്‌സി എസ് 3യിലുണ്ട്.

ഈ മാസം അവസാനത്തോടെ യൂറോപ്പില്‍ മുഴുവന്‍ ഗാലക്‌സി എസ്3 ലഭിച്ചുതുടങ്ങുമെന്ന് സാംസങ് അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ ആദ്യവാരത്തോടെ ഫോണ്‍ ഇന്ത്യയിലുമെത്തും. 34,000 രൂപയ്ക്കാകും ഗാലക്‌സി എസ് 3 ഇന്ത്യയില്‍ വില്‍ക്കുക.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment