Sunday, February 13, 2011

ഇത്തിസലാത്ത് ഇന്റര്‍നെറ്റ് ഫോണ്‍ അടുത്ത വര്‍ഷം ആദ്യം



ഇത്തിസലാത്ത് ഇന്റര്‍നെറ്റ് ഫോണ്‍ അടുത്ത വര്‍ഷം ആദ്യം
ദുബൈ: മലയാളികളടക്കമുള്ള പ്രവാസികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രേട്ടോകോള്‍ (വോയ്പ്) സംവിധാനം അടുത്ത വര്‍ഷം ആദ്യം പ്രാബല്യത്തില്‍ വരുമെന്ന് ഇത്തിസലാത്ത് വൃത്തങ്ങള്‍ അറിയിച്ചു. ഇതു സംബന്ധിച്ച ക്രമീകരണങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ടെന്നും 2011 തുടക്കത്തോടെ ഈ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കഴിയുമെന്നും ഇത്തിസലാത്ത് സീനിയര്‍ വൈസ് പ്രസിഡന്റ് അബ്ദുല്ല ഹാഷിം വ്യക്തമാക്കി. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇത്തിസലാത്തിന്റെ 'പബ്ലിക് ടെലിപ്രസന്‍സ് റൂം' ഉദ്ഘാടനത്തിനെത്തിയ അദ്ദേഹം 'ഗള്‍ഫ് മാധ്യമ'ത്തോട് സംസാരിക്കുകയായിരുന്നു.
അംഗീകൃത വോയ്പ് കാള്‍ സംവിധാനത്തതിന് ഔദ്യോഗികമായി തുടക്കമിടാനുള്ള നീക്കത്തിന് ടെലികമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി (ട്രാ) നേരത്തെ  അംഗീകാരം നല്‍കിയിരുന്നു. ഇതോടെ യു.എ.ഇയുടെ ഔദ്യോഗിക ടെലികമ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കായ ഇത്തിസലാത്തും ഡുവും കഴിഞ്ഞ ജൂലൈയോടെ രാജ്യത്ത് ഇന്റര്‍നെറ്റ് ടെലിഫോണിന് തുടക്കമിടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ഇത് നീണ്ടുപോവുകയായിരുന്നു. ഇന്റര്‍നെറ്റ് ടെലിഫോണ്‍ നിലവില്‍ വരുന്നതോടെ പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ നാട്ടിലെ കുടുംബവുമായി ബന്ധപ്പെടാന്‍ കഴിയും. മൊബൈല്‍, ലാന്റ് ലൈനുകളിലേക്ക് നിലവിലെ ടെലിഫോണ്‍ നിരക്കുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ചാര്‍ജ് മാത്രമായിരിക്കും ഇതില്‍ ഈടാക്കുക. നിരക്ക് സംബന്ധിച്ച വിശദാംശങ്ങള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
വോയ്പ് കോളിന് അനുവാദം നല്‍കാന്‍ ട്രാ സന്നദ്ധമായതോടെ ഈ സേവനം അനുവദിക്കുന്ന പ്രമുഖ കമ്പനികളായ സ്‌കൈപി ഉള്‍പെടെയുള്ള സ്ഥാപനങ്ങള്‍ യു.എ.ഇ മാര്‍ക്കറ്റിലേക്കു കടന്നുവരാന്‍ തയാറായിരുന്നു. എന്നാല്‍, രാജ്യത്ത് വോയ്പ് സേവനം നല്‍കാന്‍ ഇത്തിസലാത്തിനും ഡുവിനും മാത്രമേ അനുവാദമുള്ളൂവെന്ന് ട്രാ പ്രഖ്യാപിച്ചു. സാറ്റലൈറ്റ് സേവനം യാഹ്‌സാറ്റ്, തുറയ്യ എന്നീ കമ്പനികളിലും നിക്ഷിപ്തമായിരിക്കും. ഇത്തിസലാത്തിനൊപ്പം വോയ്പ് സേവനം തുടങ്ങാന്‍ ഡുവും ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. വോയ്പ് കാര്‍ഡുകളുടെ വിതരണച്ചുതല സ്വകാര്യ കമ്പനിയെയാണ് ഡു ഏല്‍പിച്ചിരിക്കുന്നത്.
ഇത്തിസലാത്തും ഡുവും അന്താരാഷ്ട്ര കോളുകള്‍ക്ക് വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്ക് ഇതും വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെച്ചിരുന്നത്. രാജ്യാന്തര നെറ്റ്‌വര്‍ക്കുകളുടെ സേവനവും ചെലവ് കുറഞ്ഞ സാങ്കേതിക വിദ്യകളുമുപയോഗിക്കുന്ന നിലവിലെ സ്വകാര്യ വോയ്പ് കാള്‍ യു.എ.ഇയില്‍ നിയമ വിരുദ്ധമാണെങ്കിലും പ്രവാസികള്‍ക്കിടയില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇത്തരം കാര്‍ഡുകള്‍ ഉപയോഗിച്ച് വിളിക്കുന്നത് പിടിക്കപ്പെട്ടാല്‍ കനത്ത പിഴയാണ് നല്‍കിവരുന്നത്. എങ്കിലും ഇത്തരം കാര്‍ഡുകള്‍ക്കെതിരെ അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കാത്തത് പ്രവാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കിയിരുന്നു. കുറഞ്ഞ ചെലവില്‍ നിര്‍ഭയമായി നാട്ടിലേക്ക് വിളിക്കാന്‍ കഴിയുമെന്നതിനാല്‍ പുതിയ സംവിധാനത്തെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രവാസികള്‍.

0 അഭിപ്രായ(ങ്ങള്‍) :

Post a Comment